പത്തനംതിട്ട: വിവാഹം കഴിക്കാതെ ഒപ്പം താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയതായി പോലീസ്. ഇടുക്കി ഉപ്പുതറ കുറുമ്പനയ്ക്കല്‍ ശോഭന (40) ആണ് മരിച്ചത്. ഇവരെ ഒപ്പം താമസിപ്പിച്ചു വന്ന വടശേരിക്കര നെയ്ത്തടം കുന്നേല്‍തറയില്‍ കോശി (കെ.പി.ബിനു-41) ആണ് കൊലപാതകം നടത്തിയതെന്നു റാന്നി പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന ബിനുവിന്റെ ഭാര്യ പിണങ്ങി പോയ ശേഷം ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു.
ഇയാളുടെ അകന്ന ബന്ധുവായ ശോഭനയെ 28 ദിവസം മുമ്പാണ് ബിനു നെയ്ത്തടത്തിലെ വീട്ടിലെത്തിച്ച് ഒന്നിച്ചു താമസം തുടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇയാള്‍ മദ്യപിച്ചെത്തിയതിനെ ചൊല്ലി ശോഭന വഴക്കുണ്ടാക്കി. ഇതില്‍ കുപിതനായ ബിനു ശോഭനയെ ഭിത്തിയിലേക്കു തള്ളി. ഭിത്തിയിലിടിച്ച് തലയ്ക്കു പൊട്ടലേറ്റ ഇവര്‍ തറയിലേക്കു വീണു. തലയിലേറ്റ മുറിവു ഗൗനിക്കാതെ ബിനു ശോഭനയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു.
ഇതിനെ എതിര്‍ത്ത സ്ത്രീയുടെ തല ഒന്നിലധികം തവണ നിലത്ത് അടിച്ച ശേഷം ബിനു അയാളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ തന്നെ കിടന്ന ബിനു രാത്രി ഒമ്പതോടെ ഉണര്‍ന്നപ്പോഴാണ് ശോഭനയ്ക്ക് അനക്കം ഇല്ലെന്നു മനസ്സിലായത്. ഇയാള്‍ അയല്‍ക്കാര്‍ അടക്കമുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി രാത്രിയില്‍ തന്നെ ബിനുവിനെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: