തിരുവനന്തപുരം: ഷാജി എന്ന 37 വയസ്സുകാരന് ഇപ്പോള്‍ ഒറ്റ മോഹമേ ഉള്ളൂ. ഒന്ന് എഴുന്നേറ്റിരിക്കണം…ആരുടെയും സഹായമില്ലാതെ പ്രാഥമിക കൃത്യമെങ്കിലും നിര്‍വ്വഹിക്കാനാകണം. അതിനുള്ള ചികിത്സയ്ക്ക് കൂടുതല്‍ പണം വേണം. പക്ഷെ 13 വര്‍ഷമായിട്ടും ഷാജിയുടെയും മാതാപിതാക്കളുടെയും അപേക്ഷ അധികാരികള്‍ ചെവിക്കൊണ്ടിട്ടില്ല.
പതിനെട്ടാമത്തെ വയസുമുതല്‍ കെഎസ്ഇബി കരുനാഗപ്പള്ളി ഡിവിഷനുകീഴില്‍ കരാര്‍ തൊഴിലാളിയായിരുന്നു ഷാജി. അച്ഛന് രാജനും അമ്മ ജഗദമ്മയും സഹോദരി രാജിയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി. ഇരുപത്തിനാലാമത്ത വയസ്സില്‍ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയില്‍ ഷാജിക്ക് ജീവിതം നഷ്ടമായി. നോര്‍ത്ത് സെക്ഷനിലെ പുതിയകാവ് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്മാനും ഓവര്‍സിയറും സബ് എഞ്ചിനീയറും ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഓഫീസിനു മുന്നിലെ ഒമ്പത് ഫീസുകളും ഊരിയശേഷമാണ് ഷാജി പോസ്റ്റിലേക്ക് കയറിയത്. പണിക്കിടെ ഷാജിക്ക് ഷോക്കേറ്റു.
വീഴ്ചയുടെ ആഘാതത്തില്‍ സുഷുമ്ന നാഡി തളര്‍ന്ന് ഓര്‍മ്മപോലും നഷ്ടപ്പെട്ട് ഒരുമാസത്തോളം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കിടന്നു. അന്ന് നാട്ടുകാരും കരാര്‍ തൊഴിലാളികളും ചേര്‍ന്ന് 14,000 രൂപ പിരിച്ചുനല്‍കി. അനധികൃതമായി പോസ്റ്റില്‍ കയറിയതാണെന്ന് റിപ്പോര്‍ട്ട് നല്കി കെഎസ്ഇബി ഷാജിയെ കയ്യൊഴിഞ്ഞു. അരയ്ക്ക് കീഴ്പോട്ട് പൂര്‍ണ്ണമായും തളര്‍ന്ന ഷാജിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും അമ്മയും.
വര്‍ഷങ്ങളോളം വിവിധ ആശുപത്രികള്‍ കയറിയിറങ്ങി. പതിനാല് ലക്ഷത്തോളം രൂപ ചെലവായി. സംസാരശേഷി തിരികെ ലഭിച്ചു. അപ്പോഴേക്കും കിടപ്പാടം നഷ്ടപ്പെട്ടിരുന്നു. സഹോദരി രാജിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ആഹാരം വാരിനല്കണം. പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിന് പരസഹായം വേണം. മൂത്രം ട്യൂബ് വഴിയാണ്. എല്ലാമാസവും കരുനാഗപ്പള്ളി ആലുങ്കടവിലെ വീട്ടില്‍ നിന്നു തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയ്ക്കായി എത്തിക്കണം. ദിവസവും ഫിസിയോ തെറാപ്പിസ്റ്റിന് 300 രൂപ ഫീസ് നല്‍കണം. മരുന്നുകള്‍ക്ക് മാത്രമായി മാസം 3500 രൂപയോളം വേണം. അറുപത്തി അഞ്ചുവയസ്സുള്ള അച്ഛന് കാഴ്ചക്കുറവുള്ളതിനാല്‍ ജോലിക്ക് പോകാനാകില്ല. അതുകൊണ്ട്തന്നെ രാജിക്കും ഭര്‍ത്താവ് സതീന്ദ്രനും കശുവണ്ടി ഫാക്ടറിയില്‍ നിന്നു ലഭിക്കുന്ന തുച്ഛ വരുമാനമാണ് ഏക ആശ്രയം.
നഷ്ടപരിഹാരത്തിന് കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുന്നുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല. അനധികൃതമായി പോസ്റ്റില്കയറിയതാണെന്ന റിപ്പോര്‍ട്ട് ഉള്ളതിനാല്‍ കോടതിയിലും വലിയ പ്രതീക്ഷയില്ല. സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് 25,000 രൂപ ലഭിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായ ഏക ധനസഹായം.
സെക്രട്ടേറിയേറ്റിന് മുന്നില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളികള്‍ നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ഷാജിക്ക് അമ്മ വെള്ളം പകര്ന്നുനല്കുന്ന കാഴ്ച ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു. ഈസമരം കൊണ്ടെങ്കിലും കെഎസ്ഇബി അധികൃതരുടെ മനോഭാവത്തിന് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: