ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പും ന്യൂജനറേഷനാകുന്നു. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മൊബൈല്‍ ആപ്പ്, ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ തുടങ്ങി നിരവധി ആധുനിക സംവിധാനങ്ങള്‍ ഉടനെ നടപ്പാക്കാനാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം. സര്‍ക്കാരിന്റെ അനുമതിക്കായി പദ്ധതികള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും ചെറിയ വകുപ്പാണെങ്കിലും ജനങ്ങളുടെ ജീവിതത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. അളവു തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പിന് അധികാരമുണ്ടെങ്കിലും പൊതുജനങ്ങളുടെ നഷ്ടം പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ന്യൂനതയെന്ന് ജീവനക്കാര്‍ പറയുന്നു.
571 ജീവനക്കാര്‍ മാത്രമുള്ള ചെറിയ വകുപ്പാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 26,021 കേസുകളാണ് വകുപ്പെടുത്തത്. ഇതിലൂടെ 7.10 കോടി പിഴ ഈടാക്കാനും സാധിച്ചു. കഴിഞ്ഞയിടെ ഐഒസിയുടെ ഉദയംപേരൂര്‍ പ്ളാന്റില്‍ നടത്തിയ പരിശോധനയില്‍ സിലിണ്ടറുകളില്‍ പാചകവാതകം നിറയ്ക്കുന്നതില്‍ കുറവുള്ളതായി കണ്ടെത്തിയിരുന്നു. 400 ഗ്രാമിന്റെ കുറവാണ് ഓരോ സിലിണ്ടറിലും ഉണ്ടായിരുന്നത്. കുറ്റം സമ്മതിച്ച ഐഒസി ഏഴു ലക്ഷം രൂപയാണ് പിഴയടച്ചത്. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ച് ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുന്നത് ജ്യുവലറികള്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളാണ്. ഇതിന് പരിഹാരം കാണാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഹാള്‍ മാര്‍ക്കിങ് സെന്ററുകള്‍ ലീഗല്‍മെട്രോളജി വകുപ്പിന്റെ കീഴില്‍ തുടങ്ങണമെന്നാണ് ആവശ്യം ഉയരുന്നത്. പൊതുജനങ്ങള്‍ക്ക് അവര്‍ വാങ്ങിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളത്ത് കാരറ്റ് അനലൈസര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ അപര്യാപതത മൂലം പ്രവര്‍ത്തനം കാര്യക്ഷമമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: