തൃശൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ജയിലിലടച്ചു. ഒറ്റപ്പിലാവ് കാട്ടുകുളങ്ങര മാധവന്റെ മകന് സുരേഷ്ബാബു (19) വിനെ കൊലപ്പെടുത്തിയ കേസിലാണ് 23 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ ജയിലിലായത്.
സുപ്രീംകോടതി ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ഇന്നലെ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ച് ഉത്തരവായത്. സിപിഎം മുന്‍ ജില്ലാകമ്മിറ്റി അംഗവും കുന്നംകുളം മുന്‍ ഏരിയ സെക്രട്ടറിയുമായ ബാലാജി എം. പാലിശ്ശേരി, സിഐടിയു ഏരിയ സെക്രട്ടറി എം.എന്‍.മുരളീധരന്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, സിപിഎം പ്രവര്‍ത്തകരായ പതിയാറ്റുപറമ്പില്‍ മജീദ്, ഇളക്കവര വീട്ടില്‍ ഉമ്മര്‍ എന്നിവരെയാണ് ജയിലിലടച്ചത്.
1993 മാര്‍ച്ച് 10നാണ് ഒറ്റപ്പിലാവില്‍ സുരേഷ്ബാബു കൊല്ലപ്പെട്ടത്. കേസില്‍ ബാലാജി ഉള്‍പ്പടെ ഏഴ് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. രണ്ടുപ്രതികള്‍ കേസ് പരിഗണിക്കുന്നതിനിടെ മരിച്ചു. ഹൈക്കോടതി ഒന്നാം പ്രതിയുടെ ജീവപര്യന്തം നിലനിര്‍ത്തുകയും രണ്ടും നാലും പ്രതികളുടെ ശിക്ഷ ഒരു വര്‍ഷമായി കുറക്കുകയും മറ്റുപ്രതികളെ വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷ്ബാബുവിന്റെ അച്ഛന് മാധവന് സുപ്രീംകോടതിയില്‍ നല്കിയ അപ്പീലിലാണ് അഞ്ചുപ്രതികളെ ഏഴുവര്‍ഷത്തെ തടവിന് സുപ്രീംകോടതി ശിക്ഷിച്ചത്.
പ്രതികള്‍ നാലാഴ്ചക്കകം കീഴടങ്ങണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഈ കാലാവധി അവസാനിച്ചതോടെയാണ് ഇന്നലെ പ്രതികള്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളുടെ ആവശ്യപ്രകാരമാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണ് ബാലാജി എം. പാലിശ്ശേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: