തിരുവനന്തപുരം: സുപ്രീംകോടതിവിധിയെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടും മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന് നിയമസഭയെ അറിയിച്ചു. മദ്യലഭ്യത കുറഞ്ഞതോടെ വ്യാജ മദ്യത്തിന്റെയും ലഹരിയുടെയും ഒഴുക്ക് വര്‍ദ്ധിച്ചു.
മദ്യ നിരോധമല്ല നിയന്ത്രണമാണ് സുപ്രീം കോടതി പറയുന്നത്. ഈ സാഹചര്യത്തില്‍ നിയമ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കും. മദ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് അബ്കാരി കേസുകളില്‍ 35 ശതമാനവും എന്‍ഡിപിഎസ് കേസുകളില്‍ 67ശതമാനവും കോട്പാ കേസുകളില്‍ 170 ശതമാനവും സ്പിരിറ്റ് കേസുകളില്‍ 100 ശതമാനവും വര്‍ദ്ധനവുണ്ടായി.
മദ്യശാലകള്‍ വ്യാപകമായി അടച്ചുപൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മദ്യ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പ്രാദേശികമായ എതിര്‍പ്പുകളാണ് മദ്യശാലകള്‍ തുറക്കുന്നതിന് തടസ്സം. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ അധികാരം പുനഃപരിശോധിച്ച് വരികയാണ്. മദ്യശാലകള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചാല്‍ നടപടിയുണ്ടാകും. നിയമ വിധേയമായിട്ട് സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജന പ്രതിനിധികള്‍ സഹകരിക്കണം.
തുറക്കാനാകാത്ത സ്ഥിതി വന്നാല്‍ 5000 കോടിയുടെ റവന്യൂവരുമാന നഷ്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറുകളുടെ പ്രവര്‍ത്തനാനുമതിക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പരിഗണിക്കേണ്ടതില്ലെന്ന സുപ്രീകോടതി വിധിയുടെ സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. പുതിയ മദ്യനയം രൂപീകരിക്കുമ്പോള്‍ ഉദയഭാനു കമ്മീഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: