തിരുവനന്തപുരം: നല്ല പിള്ള ചമയരുത്, ഒപ്പം നിന്ന് ഒറ്റരുത്, സിപിഎം വിരുദ്ധത സൃഷ്ടിക്കരുത്, മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തരുത്, ഒറ്റപ്പെടുത്തരുത്… സിപിഐയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരവധി മുന്നറിയിപ്പുകളും താക്കീതുകളും.
സിപിഐക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ കോടിയേരി ഉന്നയിച്ചത്.
എന്നാല്‍, സിപിഎം വിരുദ്ധര്‍, അനുകൂലികള്‍ എന്നീ ചേരികള്‍ സിപിഐയിലുണ്ടെന്നും അതുകൊണ്ട് അവരെ ഒന്നായിക്കണ്ട് എതിര്‍ക്കുന്നത് ബുദ്ധിയല്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗത്തിന്റെ കാതല്‍. സിപിഐയെ വിമര്‍ശിക്കുമ്പോള്‍ ഇക്കാര്യം പരിഗണിച്ച് പരമാവധി കരുതലും ജാഗ്രതയും വേണമെന്നുമായിരുന്നു നേതാക്കള്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം. സമവായത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടേ വിമര്‍ശനം നടത്താവൂ എന്നാണ് ഇതിനര്‍ഥം.
ഒന്നിനും മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. സിപിഐക്കെതിരെ പറയാന്‍ വിഷയങ്ങളുമുണ്ട്. മുന്നണി മര്യാദ പാലിക്കാനാണ് ഈ മൗനം. സിപിഎമ്മിനെതിരായ നീക്കങ്ങള്‍ സിപിഐയിലെ ചില നേതാക്കളുടെ നയമാണെന്നും അതിന് ആ പാര്‍ട്ടിയിലെ എല്ലാവരുടേയും പിന്തുണയില്ല, കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ മുന്നണി സംവിധാനത്തെ ഭദ്രമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ബോധ്യം നേതാക്കള്ക്കുണ്ടാവണമെന്നാണ് കോടിയേരി അര്‍ഥമാക്കിയത്.
മൂന്നാര്‍ കൈയേറ്റം ചര്ച്ചയ്ക്കെടുത്തപ്പോഴാണ് സിപിഐക്കെതിരെ കോടിയേരി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വിവാദ വിഷയങ്ങളില്‍ മുന്നണിക്കുള്ളില്‍ അഭിപ്രായം പറയണമെന്നാണ് സിപിഐക്കുള്ള കോടിയേരിയുടെ നിര്‍ദേശം. മുന്നണിയില്‍ പറയാതെ നല്ലപിള്ള ചമയരുത്. സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ചില സിപിഐ നേതാക്കള്‍ ബോധപൂര്‍വം, സംഘടിതമായി ശ്രമിക്കുകയാണ്. ആ പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളുടെയോ അണികളുടെയോ പിന്തുണ ഇവര്‍ക്കില്ല. ഇക്കാര്യം വേണ്ടവിധം മനസ്സിലാക്കി വേണം പ്രതികരിക്കാന്‍, സംസ്ഥാന സമിതി അംഗങ്ങളെ കോടിയേരി ഓര്‍മിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തി ആക്രമിക്കാനും സിപിഐയിലെ ചിലര്‍ ശ്രമിക്കുന്നു. പ്രതിപക്ഷം അതു മുതലെടുക്കുന്നു. മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ ദേശീയ തലത്തിലെ ആ നയം തന്നെയാണ് സംസ്ഥാനത്തും സിപിഎം പാലിക്കുന്നത്. അതിനാല്‍ പ്രതികരണത്തിലും ആ സൂക്ഷ്മത വേണം. നേതാക്കളോ അണികളോ പരസ്യപ്രതികരണത്തിന് ശ്രമിക്കരുത്, കോടിയേരി പറഞ്ഞു.
കൈയേറ്റമൊഴിപ്പിക്കലും പട്ടയവിതരണവും മുന്‍നിര്‍ത്തി റവന്യൂ വകുപ്പിനെ ലക്ഷ്യമിട്ടായിരുന്നു കോടിയേരിയുടെ പ്രധാന ആക്രമണം. നടപ്പാക്കുന്നത് ഇടതു മുന്നണിയുടെ നയമാണെന്ന് ആവര്‍ത്തിക്കുന്ന സിപിഐ എന്തുകൊണ്ടാണ് പട്ടയ വിതരണത്തില്‍ വീഴ്ച സംഭവിച്ചതെന്ന് വ്യക്തമാക്കണം. കടുത്ത അലംഭാവമാണ് പട്ടയ വിതരണത്തില്‍ റവന്യൂ വകുപ്പ് തുടരുന്നത്. പാപ്പാത്തിച്ചോലയില്‍ പോലീസിനെ അറിയിക്കാതെ 144 പ്രഖ്യാപിച്ചതിനെയും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പെന്ന് കോടിയേരി കുറ്റപ്പെടുത്തി. വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ വ്യക്തമായ നിലപാട് സിപിഐ സ്വീകരിച്ചിട്ടില്ല. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് മുന്നണി യോഗത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടെന്നാണ് സിപിഐ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഒരിടത്തും ഇതു പറഞ്ഞില്ല, കോടിയേരി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: