കുന്നത്തൂര്‍: ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസിന്റെയും എക്സൈസിന്റെയും ഒത്താശയോടെ അനധികൃത മദ്യവില്‍പ്പനയെന്ന് ആക്ഷേപം.
നടുവിലേമുറി, ദേവഗിരി കോളനി, ടികെഡിഎം സ്കൂള്‍ പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന നടക്കുന്നത്. സ്കൂളിന് സമീപത്തെ ഒരു കട മദ്യവില്‍പ്പനക്കായി മാത്രമാണ് തുറക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ മണ്ണ് മാഫിയയാണ് മദ്യവില്‍പ്പനക്കും ചുക്കാന്‍ പിടിക്കുന്നത്. രാത്രി ഏഴിനോടെ ആരംഭിക്കുന്ന മദ്യവില്‍പ്പന നേരംപുലരുവോളം തുടരും. സമീപവാസികള്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പോലീസിലും എക്സൈസിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നു മാത്രമല്ല പരാതി നല്‍കിയവരുടെ പേരുവിവരം മദ്യമാഫിയക്ക് നല്‍കുകയും ചെയ്യുന്നു. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെ ഇനി ആരെ സമീപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മദ്യം സുലഭമായി ഇവിടെ ലഭിക്കുന്നതിനാല്‍ സ്കൂള്‍വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മദ്യത്തിന് അടിമപ്പെടുകയാണ്. മറ്റിടങ്ങളില്‍ മദ്യവില്പന നിലച്ചതോടെ പുറമേ നിന്നുള്ളവരും മദ്യത്തിനായി അവിടേക്ക് എത്തുകയാണ്.
മദ്യപിച്ച് സമീപവീടുകളില്‍ കയറി അസഭ്യം പറയുകയും വഴിയാത്രക്കാരെ ശല്യം ചെയ്യുന്നതും നിത്യസംഭവമായിട്ടുണ്ട്. വിദേശമദ്യ ഷോപ്പുകളിലെ ജീവനക്കാര്‍ വഴി മദ്യം എത്തിച്ചാണ് വില്‍പ്പന നടത്തുന്നതെന്നാണ് വിവരം. ഇത് കൂടാതെ വ്യാജമദ്യവും വില്‍പ്പന നടത്തുന്നതായി സൂചനയുണ്ട്. ഉദ്യോഗസ്ഥര്‍ കൈയ്യൊഴിഞ്ഞതോടെ മദ്യവില്‍പ്പന തടയാന്‍ രാഷ്ട്രീയകക്ഷികളുടെ പിന്തുണ തേടാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: