ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം അടുത്തവര്‍ഷം പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്. കരാറുകാരനുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ചില തൊഴില്‍ പ്രശ്നങ്ങളുമാണ് നിര്‍മ്മാണം യഥാസമയം പൂര്‍ത്തികരിക്കാന്‍ തടസ്സമായത്.
റെയില്‍വേയുമായി ബന്ധപ്പെട്ട ഡിസൈന്‍ തയ്യാറാക്കുന്നതിലുണ്ടായ കാലതാമസവും പ്രശ്നമായി. ജില്ലയിലെ ദേശീയപാതാ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. പുറക്കാട് മുതല്‍ പാതിരപ്പള്ളിവരെയുള്ള 22 കിലോമീറ്റര്‍ ഒഴികെ ജില്ലയിലെ ദേശീയ പാതാ പുനര്‍നിര്‍മ്മാണം മെയില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയാകാനുള്ള 22 കിലോമീറ്റര്‍ നിര്‍മ്മാണത്തിന് 34 കോടി രൂപ അടങ്കല്‍ തുകയില്‍ 31.11 കോടിക്കാണ് പണി ഏറ്റെടുത്തത്.
ദേശീയപാതയുടെ പുനര്‍നിര്‍മ്മാണ കാലാവധി രണ്ടു വര്‍ഷം വരെ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടി വൈകുകയായിരുന്നു. കരുവാറ്റ മുതല്‍ പുറക്കാടു വരെയുള്ള റീച്ചില്‍ കാലാവധി കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഇവിടെ നടത്തും.
കായംകുളം റീച്ചിലെ നിര്‍മ്മാണമാണ് വൈകുന്നത്. ഈ ഭാഗം മെയ് 25നു മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന് ഉറപ്പു നല്‍കിയിട്ടുണ്ട്.
മഴക്കാലത്തിനു മുമ്പ് ദേശീയപാതയോരത്തെ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റും. കൃഷ്ണപുരം മുതല്‍ ഹരിപ്പാടു വരെയും ഹരിപ്പാടു മുതല്‍ പുറക്കാടുവരെയുമുള്ള രണ്ടു റീച്ച് ഭാവിയില്‍ ഒറ്റ റീച്ചായി നിര്‍മ്മാണം നടത്തും.
നേരത്തെ മൂന്നു തവണ കുഴിയടക്കല്‍ നടത്തിയിട്ടും റോഡുകള്‍ താറുമാറായി. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു.
ദേശീയ പാത നവീകരണത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അനുകൂല നിലപാടാണ് കൈക്കൊള്ളുന്നത്. റോഡു കയ്യേറി സ്ഥാപിച്ച കടകള്‍ ഒഴിപ്പിക്കുമ്പോള്‍ സമരവുമായി രംഗത്തുവരുന്നത് നിയമലംഘനമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനു പിന്നിലില്ലെങ്കിലും ചില സംഘടനകളുണ്ട്. റോഡു നിര്‍മ്മാണത്തിനെതിരായ പ്രവര്‍ത്തനം ജനങ്ങള്‍ക്കെതിരാണ്.
ആലപ്പുഴ- ചങ്ങനാശേരി റോഡ് ദേശീയപാതയാക്കി മാറ്റും. അയ്യന്‍കോയിക്കല്‍ മുതല്‍ കളര്‍കോട് വരെയുള്ളതീരദേശ ഹൈവേ 20 കോടിക്കും, അമ്പലപ്പുഴ മുതല്‍ കളര്‍കോട് വരെയുള്ള പഴയ നടക്കാവ് റോഡ് 19 കോടിക്കും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: