ന്യൂദല്‍ഹി: സുപ്രീംകോടതി ഉത്തരവിലൂടെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെ എത്തുന്ന ടി.പി സെന്‍കുമാറിന് ചുമതല കൈമാറാതിരിക്കാന്‍ തലപുകച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും. ഇതിനായി കേസ് നടത്തി തോറ്റ വക്കീലിന്റെ നിയമോപദേശം തേടുന്നതടക്കമുള്ള വിചിത്ര നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന സംസ്ഥാന നിയമസെക്രട്ടറിയുടെ നിയമോപദേശം മറികടന്നാണ് ഈ നീക്കം.
വിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഹരീഷ് സാല്െവയില് നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെന്‍കുമാറിനെ ഡിജിപിയാക്കിയാല്‍ ലോക്നാഥ് ബെഹ്റയ്ക്ക് എന്തു പദവി നല്‍കും, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയ ഉത്തരവ് നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമോപദേശം തേടിയത്.
സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്നും വിധി വ്യക്തമാണെന്നുമായിരുന്നു നിയമ സെക്രട്ടറിയുടെ നിയമോപദേശം. എന്നാല്‍ ഇതംഗീകരിക്കാതെ മറ്റു നിയമ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സെന്‍കുമാറിനെ മാറ്റി ബെഹ്റയെ നിയമിച്ച അതേ ഉത്തരവിലാണ് ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതും.
സെന്‍കുമാറിനെ മാറ്റിയ ഉത്തരവ് റദ്ദാക്കിയതിനാല്‍ ഇതേ ഉത്തരവില്‍ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. വിധിയിലെ വ്യക്തതയെന്ന ന്യായം പറഞ്ഞ് നിയമനം പരമാവധി വൈകിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ജൂണ്‍ അവസാനത്തോടെ സെന്‍കുമാര്‍ വിരമിക്കാനിരിക്കെ ഏതുവിധേനയും സെന്‍കുമാറിന്റെ നിയമനം തടയുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: