വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടിയ ദാസ്യം സംഗതികള്‍ തകിടംമറിച്ചു. നീണ്ട സംഘര്‍ഷവും സമരവും അനിവാര്യമായി വന്നപ്പോള്‍ ജീവിതസംഗീതത്തില്‍ ധാരാളം താളപ്പിഴകളുണ്ടായി. തുടര്‍ച്ചയായി ഓരോ സമയത്തും ചെറുത്തുനില്‍പ്പില്‍ ഏര്‍പ്പെട്ട സുധീരവിഭാഗത്തിന്റെ വായ്ത്തല മടങ്ങിയില്ലെന്നതു ശരി തന്നെ. എങ്കിലും ശേഷിച്ചവരില്‍ അടിമത്തം ആത്മഗ്ലാനിയുടെ ഭാവമുണ്ടാക്കിയെന്നതും അത്രതന്നെ ശരിയാണ്. ആ സമയത്തെ സമൂഹത്തിന്റെ സ്വരത്തില്‍ ദീനത ദൃശ്യമായി. വന്നുചേര്‍ന്നതുമായി ഒത്തുപോകുക എന്ന മനോഭാവം കാണായി. ‘ശക്തിതരണേ’ എന്നുള്ള ഈ കാലത്തെ പ്രാര്‍ത്ഥന ജയിക്കാനുദ്ദേശിച്ചുകൊണ്ടായിരുന്നില്ല, മറിച്ച് വിധിവിഹിതമായ ദഃഖം കടിച്ചിറക്കാനുള്ള ത്രാണിക്കുവേണ്ടിയായിരുന്നു.
വേദകാല മഹര്ഷിമാര്ക്ക് ദുഃസ്വപ്നത്തില്‍പോലും ഊഹിക്കാന്‍ കഴിയാത്ത, ആണത്തം പമ്പകടക്കുന്ന അഭ്യര്‍ത്ഥനകളാണ് അവരുടെ സന്താനങ്ങള്‍ ഉണര്‍ത്തിയത്. സത്യത്തില്‍ അവ അഭ്യര്ത്ഥനകളായിരുന്നില്ല. ആക്രന്ദനങ്ങളായിരുന്നു ‘നിര്ബല്കേ പ്രാണ്‍ പുകാര്‍ രഹേ ജഗദീശ് ഹരേ’- ബലം നശിച്ചവന്റെ പ്രാണന് ഹേ വിശ്വേശ്വരാ നിന്നെ വിളിക്കുന്നു- എന്നവര്‍ വിലപിച്ചു തുടങ്ങി. ഞങ്ങള്‍ ‘പതിതരാ’ ണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, അങ്ങനെ പതിതര്‍ക്കു പാവനമായ ദൈവത്തെ പതിതപാവനെന്നു വിശേഷിപ്പിച്ചു. വൈദിക പിതാമഹന്മാര്ക്ക് ആത്മഗ്ലാനിയായി തോന്നുമായിരുന്ന ഹീനതമമായ അപകര്‍ഷതാബോധം സ്പന്ദിക്കുന്ന വാക്കായിരുന്നു അത്- ‘പതിതന്‍.’ എന്നാല്‍ അത് ഈ കാലഘട്ടത്തെ നട്ടെല്ലു തകര്‍ന്ന ജനതയുടെ കാപട്യരഹിതവും സത്യസന്ധവുമായ ഉച്ചാരമായിരുന്നു.
17-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കവിയായ ജഗന്നാഥ പണ്ഡിതന് ഈ മനഃസ്ഥിതിയുടെ ഒന്നാംതരം ദൃഷ്ടാന്തമാണ്. അദ്ദേഹം ഷാജഹാന് ചക്രവര്‍ത്തിയുടെ കൊട്ടാരകവിയായിരുന്നു. ‘രസഗംഗാധരം’ എന്ന വിശിഷ്ടകൃതിയുടെ കര്‍ത്താവായിരുന്നു. ഗംഗാമാതാവിനെ കുറിച്ചു ഭാവപൂര്ണമായ വരികള്‍ രചിച്ച അനുഗ്രഹീത പ്രതിഭാധനനായിരുന്നു. എന്നാല്‍ ദില്ലീശ്വരനായ ഷാജഹാന് ചക്രവര്‍ത്തിക്ക് അദ്ദേഹം സാക്ഷാല്‍ ജഗദീശ്വരന്റെ സ്ഥാനമാണ് കൊടുത്തത്. സര്വമനോരഥങ്ങളും പൂര്‍ത്തീകരിച്ചു കഴിയുന്ന ജഗദീശ്വരനോടൊപ്പമാണത്രെ ദില്ലീശ്വരന്. ഒരാള്‍ക്കുപകരം മറ്റൊരാളാകാമെന്നുവരെ അദ്ദേഹം പറയുന്നു! ഈ ദൃശ്യദില്ലീശ്വരനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതത്തിലെ അന്യരാജാക്കന്മാരുടെ കഴിവാകട്ടെ അതി തുച്ഛം മാത്രം! അവര്‍ തരുന്നത് വിഭവസമൃദ്ധമായ സദ്യയിലെ ഉപ്പും ഉപ്പേരിയും പോലെയാണ്! ജഗന്നാഥന് പറയുകയാണ്:
ദില്ലീശ്വരോ വാ ജഗദീശ്വരോ വാ
മനോരഥാന്‍ പൂരയിതും സമര്ത്ഥഃ
അനൈ്യര് നൃപാലൈര് പരിദീയമാനം
ശാകായ വാ സ്യാല്ലവണായ വാ സ്യാത്.
തെലുങ്കുദേശസ്ഥനായ തനിക്ക് ദില്ലീശ്വരന്റെ തിരുമുന്പിലെത്താന് കഴിഞ്ഞതോടെ പുതുജീവന്‍ കിട്ടിയെന്നാണദ്ദേഹം തൃപ്തികൊള്ളുന്നത്. (ദില്ലിവല്ലഭപാണിപല്ലവതലേ നീതംനവിനം വയഃ)
17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ പഞ്ചാബില്‍ ഗുരുഗോവിന്ദ് സിംഗിന്റെയും മഹാരാഷ്ട്രയില്‍ ശിവാജിയുടെയും പ്രവര്‍ത്തനവും പെരുമാറ്റവും ഹിന്ദുസമൂഹത്തിന്റെ മേല്പറഞ്ഞ അടിമത്ത മനഃസ്ഥിതിയില്‍ മാറ്റത്തിന്റെ ചലനങ്ങള്‍ കാണിച്ചുവെന്നതും വളരെ ശരിയാണ്.
എന്നാല്‍ നിര്‍ഭാഗ്യകരമായ പല സംഭവപരമ്പരകള്‍ കാരണം അവ ബലപ്പെടുത്തുന്നതിന് മുന്‍പ് പാശ്ചാത്യശക്തികള്‍ വന്നെത്തി. അവരാണെങ്കില്‍ മനഃശാസ്ത്രപരമായി കൂടുതല്‍ അപകടകാരികളായിരുന്നു-പ്രത്യേകിച്ചും നയചാതുര്യമുള്ള ബ്രിട്ടീഷുകാര്‍. പൊതുവില്‍ നമ്മില്‍ അധമത്വബോധം നടമാടി.
ഈ അധമത്വബോധത്തില്നിന്നുള്ള മോചനമാണ് 18-ാം നൂറ്റാണ്ടില്‍ നാമ്പിട്ട ഭാരതത്തിലെ നവോത്ഥാനം കുറിച്ചത്. അത് തികച്ചും ഹൈന്ദവമായിരുന്നു. മറിച്ചാകാന്‍ അതിന് സാധ്യമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: