തൃശൂര്‍: മാതാ അമൃതാനന്ദമയിക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. രണ്ടുദിവസത്തെ ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കാനെത്തിയ മാതാ അമൃതാനന്ദമയിയെ തൃശൂര്‍ മഠാധിപതി സ്വാമി പ്രണവാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ പൂര്‍ണകുഭം നല്കി വരവേറ്റു.
നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. പാദപൂജ ചെയ്തും ആരതി ഉഴിഞ്ഞുമാണ് ഭക്തജനങ്ങള്‍ അമ്മയെ വരവേറ്റത്. എറണാകുളം ബ്രഹ്മസ്ഥാനമഹോത്സവം പൂര്‍ത്തിയാക്കിയ ശേഷമാണ് അമ്മ ഇന്നലെ വൈകീട്ട് ഏഴരയോടെ തൃശൂരിലെത്തിയത്. സ്വാമി അമൃത സ്വരൂപാനന്ദ പുരി, സ്വാമി തുര്യാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമി രാമകൃഷ്ണാനന്ദപുരി തുടങ്ങിയവരും അമ്മയോടൊപ്പമുണ്ടായി.
എലൈറ്റ് ഗ്രൂപ്പ് എംഡി കെ.വി.സദാനന്ദന്, വെസ്റ്റ് ഫോര്‍ട്ട് എം.ഡി.കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ അമ്മക്ക് ഹാരാര്‍പ്പണം നടത്തി.
അയ്യന്തോളിലെ പഞ്ചിക്കല്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 12-ാം വാര്‍ഷിക മഹോത്സവം മാതാ അമൃതാന്ദമയിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്നും നാളെയും നടക്കും. രാവിലെ 11 മണിക്ക് അമ്മ വേദിയിലെത്തും. പ്രമുഖ വ്യക്തികള്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാകും
രണ്ട് ദിവസവും രാവിലെ 6 മണി മുതല്‍ ലളിതസഹസ്രനാമാര്‍ച്ചന ആരംഭിക്കും. 29ന് രാവിലെ 7 മണിക്ക് രാഹുദോഷനിവാരണപൂജയും 30ന് രാവിലെ 7 മണിക്ക് ശനിദോഷനിവാരണപൂജയും ഉണ്ടാകും.
ഉദയാസ്തമനപൂജ, മഹാഗണപതിഹോമം, മഹാസുദര്‍ശനഹോമം, മഹാമൃത്യുഞ്ജയഹോമം, നവഗ്രഹഹോമം, വിദ്യാപൂജ എന്നിവക്കുള്ള സൗകര്യം ഉണ്ടാകും. ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നദാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: