ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി എല്ലാ മര്യാദകളും ലംഘിക്കുന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ അന്തിമവിധി പറയാനിരിക്കെയാണ് സര്‍ക്കാരിന്റേയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റേയും തിരക്കിട്ട നടപടി. ക്ഷേത്രസ്വത്തില്‍ കണ്ണുവെച്ചാണിത്.
ക്ഷേത്രഭരണത്തില്‍ ക്രമക്കേടുണ്ടെന്നു കാട്ടി ചിലര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ ക്ഷേത്രത്തില്‍ യുക്തമായ ഭരണനിര്‍വഹണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി മലബാര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രം ഏറ്റെടുക്കാനോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനോ നിര്‍ദ്ദേശമില്ല. വരവ,് ചെലവ് കണക്കുകള്‍, ആസ്തികള്‍ എന്നിവ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ജനാധിപത്യ രീതിയില്‍ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ദുര്‍വ്യാഖ്യാനം ചെയ്ത് ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ ക്ഷേത്രസമിതി ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അഭിവൃദ്ധിയിലെത്തിയപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു. അന്തിത്തിരിയോ നിത്യപൂജയോ ഇല്ലാതെ അര നൂറ്റാണ്ട് ജീര്‍ണ്ണിച്ചു കിടന്നിരുന്ന ക്ഷേത്രം 1972 ലെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണിരുന്നു. മേല്‍ക്കൂര പോലും ഇടിഞ്ഞു വീണു. മനംനൊന്ത തിരുനാമാചാര്യന് ആഞ്ഞം മാധവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു. അഡ്വ.പി.വി. രാധാകൃഷ്ണ അയ്യര്‍, അഡ്വ.എന്‍. ദാമോദരമേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 1973 ല്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്ടേഷന്‍ നടത്തി പ്രവര്‍ത്തനം ആരംഭിച്ചു. 1981ല്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി സിലോണ്‍ റേഡിയോയില്‍ പരസ്യം നല്‍കിയാണ് ധനം ശേഖരിച്ചത്.
2010ല്‍ ക്ഷേത്രത്തിലെ ഇടതുപക്ഷ ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി ഹൈക്കോടതിയിലും മലബാര്‍ ദേവസ്വം ഡെ.കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഹൈക്കോടതി ഈ പരാതി തള്ളി. ദേവസ്വം ബോര്‍ഡിനോട് ക്ഷേത്ര ഭരണത്തില്‍ ചിട്ടകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്താല്‍ ശമ്പള വര്‍ദ്ധനവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കിട്ടുമെന്ന വിശ്വാസത്തിലാണ് പരാതി നല്‍കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഈ പരാതി മറയാക്കിയാണ് ഇപ്പോഴത്തെ നടപടി.
2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ക്ഷേത്രമേറ്റെടുക്കാനുള്ള ദൗത്യവുമായി ഡെ.കമ്മീഷണറെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് ക്ഷേത്രം ഭരണസമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് സ്ഥാനമൊഴിഞ്ഞ് എല്ലാ കാര്യങ്ങളും എക്സി. ഓഫീസറെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു’ ഇതിനെതിരെ ഹിന്ദു ഐക്യവേദിയും, ഡോ. ഹരിനാരായണന് എന്ന വ്യക്തിയും ഹൈക്കോടതിയില്‍ ക്ഷേത്രഭരണം നിലവിലെ ഭരണസമിതിയെ എല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: