പൊന്‍കുന്നം: പൊന്‍കുന്നത്ത് വൈദ്യുതിമുടക്കം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകര്‍ന്ന വൈദ്യുതിബന്ധം പു:നസ്ഥാപിക്കാനെന്ന പേരിലാണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. പൊന്‍കുന്നം ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴിലുള്ള ചിറക്കടവ് പഞ്ചായത്തിലെ പകുതിയോളം വാര്‍ഡുകളിലാണ് രണ്ടു ദിവസമായി വൈദ്യുതി മുടക്കം പതിവായത്. പകല്‍ സമയത്ത് മണിക്കൂറുകളോളം വൈദ്യുതബന്ധം വിച്ഛേദിക്കുന്നത് പ്രധാനമായും കടക്കാരെയും ഓഫീസുകളെയുമാണ് ബാധിക്കുന്നത്. ഓഫീസുകളും ഭൂരിഭാഗം കടകളും കമ്പ്യൂട്ടര്വല്ക്കരിച്ചിരിക്കുന്നതിനാല് വൈദ്യുതിയില്ലാതെ പ്രവര്‍ത്തനം നടക്കുന്നില്ല. ഹോട്ടലുകളെയും ജൂസ് പാര്‍ലറുകളെയും വൈദ്യുതി മുടക്കം സാരമായി ബാധിക്കുന്നുണ്ട്.
ചുരുക്കം ചില ഓഫീസുകളിലും കടകളിലും മാത്രമാണ് ഇന്‍വര്‍ട്ടറുകളും ജനറേറ്ററുകളും ഉപയോഗിക്കുന്നത്. പകല്‍ സമയത്താണ് കടകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതും ഓഫീസുകളില്‍ ജോലി നടക്കുന്നതും. കനത്ത ചൂടില്‍ വിയര്‍ത്തൊലിക്കുന്ന ജനങ്ങള്‍ക്ക് ഫാനാണ് ഏക ആശ്രയം. ഈ സമയത്ത് തുടര്‍ച്ചയായി വൈദ്യുതി തടസ്സപ്പെടുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വൈദ്യുതിമുടക്കവും കാരണവും സമയവുമൊക്കെ തത്സമയം ജനങ്ങളെ അറിയിക്കാന്‍ മെസേജ് നല്കുന്ന രീതി കെഎസ്ഇബി ആസൂത്രണം ചെയ്തിരുന്നു. അപൂര്‍വ്വമായി ഇത് നടപ്പിലാവുന്നുണ്ടെങ്കിലും അപ്രതീക്ഷിത വൈദ്യുതി മുടക്കം മേഖലയില്‍ പതിവാണ്. കാരണമന്വേഷിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് വിളിച്ചാല്‍ എപ്പോഴും ഫോണ്‍ തിരക്കിലുമാണ്. കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും പലസ്ഥലത്തും വൈദ്യതി കമ്പികള്‍ പൊട്ടിവീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: