അമ്പലപ്പുഴ: നരനില്‍ നിന്ന് നാരായണനിലേയ്ക്കുള്ള യാത്രയാണ് ഭാഗവതമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. 34ാമത് അഖില ഭാരത ഭാഗവത മഹാസത്രം ഉത്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് ഊര്‍ജ്ജമാണ് ഭാഗവത പാരായണം കേള്‍ക്കുമ്പോള്‍ ലഭിക്കുക. പരസ്പര സ്നേഹവും ബന്ധവും ഭക്തിയും ജ്ഞാനവും ഭാഗവതം പ്രദാനം ചെയ്യുന്നു. സനാതന ധര്മ്മത്തിന് കോട്ടം സംഭവിച്ച കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ശങ്കരനും ബംഗാളില്‍ നിന്ന് സംന്യാസിയും അവതാരമെടുത്തത് ഭാഗവതം പോലുള്ള ഭഗവദ് സന്ദേശങ്ങളില്‍ നിന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു.
34 വര്‍ഷം മുന്‍പ് തുടങ്ങിയ ഭാഗവതസത്രം ഇന്ന് വലിയ സമുദ്രമായി മാറിയെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഒരു കാലത്ത് ഭൗതിക ചിന്തയോട് ഒട്ടിനിന്നവര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായതാണ് ഇതിന് കാരണം. എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്നവരാണ് ഭാരതീയര്‍ എന്നും കുമ്മനം പറഞ്ഞു.
കേരളത്തില്‍ ഇന്നു വളര്‍ന്നുവരുന്ന അധമ സംസ്കാരത്തിന് അറുതി വരണമെങ്കില്‍ ഭാഗവത സന്ദേശങ്ങള്‍ ഓരോ മനസിലും എത്തണമെന്ന് രാജ്യസഭാ എം.പി. സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷനായി. സ്മരണിക പ്രകാശനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനും ഗ്രന്ഥസമര്‍പ്പണം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നിര്‍വ്വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, കെ.സി. വേണുഗോപാല്‍ എംപി, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വിജയന്‍പിള്ള എംഎല്‍എ, രാഹുല്‍ ഈശ്വര്‍, റ്റി.ആര്. രാജീവ്, കെ.എന്‍. പ്രേമാനന്ദന്, ജി. ബാലകൃഷ്ണണന്‍, ടി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: