കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം മിസോറാം തിരിച്ചുപിടിച്ചു. ഇന്നലെ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറാം കിരീടം നേടിയത്. 90-ാം മിനുട്ടില്‍ മിസോറാമിന്റെ ലാല്ഫക്കുസലെയാണ് വിജയ ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ മേഘാലയയുടെ ഫെയര്ലിസ്റ്റാര് സുടിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാംപകുതിയില്‍ മിസോറം ശക്തമായ മുന്നേറ്റം നടത്തി. അഞ്ചാം തവണയാണ് മിസോറം ദേശീയ സബ് ജൂനിയര്‍ കിരീടം നേടുന്നത്. 2010ലാണ് അവസാനമായി ജേതാക്കളാകുന്നത്. ഐ ലീഗിലെ അതികായരായ ഐസ്വാള്‍ ക്ലബ്ബിന്റെ നാട്ടില്‍ നിന്നാണ് മിസോറാം ടീം വരുന്നത്. ഐസ്വാളിന്റെ വളര്‍ച്ചയാണ് ടീമിന് പ്രചോദനമായതെന്ന് പരിശീലകര്‍ പറഞ്ഞു. അതേസമയം ഐസ്വാള്‍ അക്കാദമിയില്‍ പരിശീലിക്കുന്ന ഒരു താരവും ടീമിലില്ല. കാര്യമായ സര്‍ക്കാര്‍ സഹായമില്ലാതെ സ്വന്തം നിലയില്‍ നടത്തുന്ന അക്കാദമികളില്‍ പരിശീലനം നേടുന്ന താരങ്ങളാണ് ടീമിലുള്ളത്.
സെലക്ഷന്ട്രയല്സിലൂടെ തെരഞ്ഞെടുത്ത താരങ്ങള്‍ക്ക് നാല് മാസത്തെ പരിശീലനം നല്‍കിയാണ് മത്സരത്തിനെത്തിച്ചത്. സോണല്‍ മത്സരത്തില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടീം ഫൈനല്‍ റൗണ്ടില്‍ എത്തിയത്. കോഴിക്കോട്ട് നടന്ന ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും ഒരു മത്സരത്തില്‍ കേരളവുമായി സമനില നേടുകയും ചെയ്തു. സെമിയില്‍ നിലവിലെ ജേതാക്കളായ ബംഗാളിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ഉറപ്പാക്കിയത്.
ലാല്‍റാം പുയ, ലാല്‍ നൂണ്സംഗ, സോ സാംഗ്പുയ എന്നിവരാണ് ടീമിന്റെ മുഖ്യതാരങ്ങള്‍, വനാര്ക്ക് മാവിയയാണ് പരിശീലകന്. വിജയികള്‍ക്കും രണ്ടാംസ്ഥാനക്കാര്‍ക്കും ട്രോഫികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സമ്മാനിച്ചു. കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡിഎഫ്എ സെക്രട്ടറി പി ഹരിദാസ്, പി.സി. കൃഷ്ണകുമാര്‍, ഒ. സുരേഷ്ബാബു എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: