നെയ്യാറ്റിന്‍കര: ആനാവൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള സിപിഎം ശ്രമം തകര്‍ത്തത് ബാല സ്വയം സേവകര്‍. ആര്‍എസ്എസ് വെള്ളറട ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് ആനാവൂര്‍ രവീന്ദ്ര സദനത്തില്‍ വിനോദ് കുമാറിനെയാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച ആറംഗ സിപിഎം ഗുണ്ടകള്‍ മാരകായുധങ്ങളുമായി കൊല ചെയ്യാനെത്തിയത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് വിനോദ് സഹോദരന് ബിജുവിന്റെ വീട്ടില്‍ പാല് വാങ്ങുവാന്‍ പോകുമായിരുന്നു. ബിജുവിന്റെ വീടിനു മുമ്പായിട്ടുള്ള ഗ്രൗണ്ടില്‍ മാരകായുധങ്ങളുമായി സിപിഎം ഗുണ്ടകളായ ആനാവൂര്‍ സ്വദേശികളായ ചക്കു എന്ന് വിളിക്കുന്ന അരുണ്‍, കിഷോര്‍, ഗിരീഷ്, സുനു രാജ്, പാലിയോട് സ്വദേശി പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആറംഗ സംഘം തമ്പടിച്ച് നില്‍ക്കുകയായിരുന്നു. രാവിലെ 5 മണിക്ക് വ്യായാമം ചെയ്യുന്നതിനായി ഗ്രൗണ്ടിലെത്തിയ ആനാവൂരിലെ അഞ്ചിലധികം വരുന്ന ബാല സ്വയം സേവകര്‍ കണ്ടത് മൂന്ന് ബൈക്കുകളിലായി ആറു പേര് മുതുകില്‍ ഒളിപ്പിച്ച വാളും കമ്പി പാരയുമായി നില്ക്കുന്ന കാഴ്ചയാണ്. ഉടന്‍ മുന്നിലൂടെ വിനോദ് ബൈക്കില്‍ സഹോദരന്റെ വീട്ടിലേയ്ക്ക് പോകുന്നതും കണ്ടു. വിനോദിന്റെ ബൈക്കിനു പുറകേ സിപി എം ഗുണ്ടകളും പാഞ്ഞു. ദുരൂഹത അറിഞ്ഞ ബാല സ്വയം സേവകരില്‍ രണ്ടു പേര് സമീപ വാസികളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും വിവരമറിയിക്കുവാനുള്ള ചുമതല ഏറ്റെടുത്തു. മറ്റുള്ളവര്‍ സിപിഎം ഗുണ്ടകളുടെ ബൈക്കിനു പിന്നാലെ ഓടി. ബാല സ്വയം സേവകര്‍ ബിജുവിന്റെ വീടിനു സമീപത്ത് എത്തിയപ്പോള്‍ വിനോദിനെ ക്രൂരമായി വെട്ടുകയായിരുന്നു. ഉടനെ നില വിളിച്ച് സമീപ വാസികളെയും വിളിച്ചു കൂട്ടുകയും ചെയ്തു. മറ്റുള്ളവരും സ്ഥലത്തെത്തി നാട്ടുകാരെ കണ്ട സിപിഎം ഗുണ്ടകള്‍ കൊല ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് വിരണ്ടോടുകയായിരുന്നു. ഇത്തരത്തിലുള്ള ബാല സ്വയം സേവകരുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് സി പി എമ്മിന്റെ അരുംകൊലയ്ക്കുള്ള ശ്രമം ഒഴിവായത്. നിലവിളികേട്ട് വിനോദിനെ രക്ഷിയ്ക്കാന്‍ ശ്രമിക്കവേയാണ് സഹോദരന് ബിജുവിനു നേരെയും സിപിഎം അക്രമം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: