കണ്ണാടിയില്‍ വാഹനാപകടം; അമ്മയും മകളും മരിച്ചു
പാലക്കാട്: ദേശീയപാതയില്‍ കണ്ണാടിയില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (30), മകള്‍ നീതു (5) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സയനിനാണ് പരിക്കേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊന്ന കേസിലെ രണ്ടാം പ്രതിയാണ് സയന്. കേസിലെ ഒന്നാം പ്രതി സേലം സ്വദേശി കനകരാജന് കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതി കെ.വി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്.
കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സേലത്തെ ആത്തൂരില്‍ വച്ചാണ് ഒന്നാം പ്രതിയുടെ വാഹനം അപകടത്തില്‍ പെടുന്നത്. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജിനെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സേലം എടപ്പാടിയിലുളള വീട്ടില്‍ ഭാര്യയെയും മക്കളെയും കൊണ്ടു ചെന്നാക്കിയ ശേഷം തിരിച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്.
ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. ഇയാളെ മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഈ മാസം 24നാണ് എസ്റ്റേറ്റിലെ കാവല്ക്കാരന് ബഹാദൂര്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവം നടന്ന അന്നു തന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂര്‍ പോലീസ് കസ്റ്റഡിലെടുത്തിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് പോലീസ് പ്രതികളെ വിട്ടയച്ചുവെങ്കിലും സംഭവത്തില്‍ ഏഴു മലയാളികളടക്കം 11 പേര് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: