തൃശൂര്‍: ആശങ്കയുടെ നിഴലില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറ്റ്. വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാറമേക്കാവ് വിഭാഗം കൊടിയേറ്റ് ചടങ്ങ് മാത്രമാക്കി. പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യം കൊടിയേറിയത്. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറി.
ഘടകപൂരങ്ങളാവുന്ന എട്ടു ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും, അവസാനം കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ്. പാറമേക്കാവ് വിഭാഗമായിരുന്നു പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത്. അഞ്ചാനകള്ക്കു പകരം ഒരാനപ്പുറത്ത് എഴുന്നെള്ളിപ്പും, വെടിക്കെട്ടിനു പകരം ആചാരച്ചടങ്ങായി 14 കതിനവെടികളും മാത്രമാണ് ഉണ്ടായത്. മേളപ്രമാണി പെരുവനം കുട്ടന്മാരാരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
പാണികൊട്ടി മേളത്തില്‍ ചെണ്ടയേന്തിയെങ്കിലും പുറത്തേക്കെഴുന്നെള്ളിയ ശേഷമുള്ള മേളത്തില്‍ കുട്ടന്മാരാരും സംഘവും കൊട്ടിയില്ല. തിരുവമ്പാടി ക്ഷേത്രത്തില്‍ 11.45നായിരുന്നു കൊടിയേറ്റ്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ കുടുംബത്തിന് പുലയായിരുന്നതിനാല്, കമംഗലം മേല്‍വീട്ടില്‍ സതീശനായിരുന്നു കൊടിമരം തയ്യാറാക്കി ഭൂമിപൂജ നടത്തിയത്. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഇത് കൊടിമരത്തില്‍ കെട്ടി ആര്‍പ്പുവിളികളോടെ ദേശക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് കൊടിമരം ഉയര്‍ത്തിയത്.
ഉച്ചയ്ക്ക് 2.45ന് ക്ഷേത്രത്തില്‍ നിന്ന് പൂരം പുറപ്പാട് ആരംഭിച്ച് നായ്ക്കനാലിലും നടുവിലാലിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് പറയെടുപ്പിന് തുടക്കമായി. പാറമേക്കാവ് ക്ഷേത്രത്തില്‍ 12.25നായിരുന്നു കൊടിയേറ്റം. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തിയാണ് ആര്‍പ്പുവിളികളോടെ കൊടി ഉയര്‍ത്തിയത്.
ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന് കൊടിമരത്തില്‍ ആലിന്റെയും മാവിന്റെയും ഇലകളും, ദര്‍ഭപ്പുല്ലും ചേര്‍ത്തുകെട്ടി അലങ്കരിച്ച് ക്ഷേത്രത്തില്‍ നിന്ന് നല്കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്. തുടര്‍ന്ന് സാധാരണയായി അഞ്ചാനപ്പുറത്ത് എഴുന്നള്ളിച്ചാണ് പുറത്തുകടക്കാറുള്ളത്.
പ്രതിഷേധസൂചകമായി ഇന്നലെ ഒരാനയെ മാത്രമെ എഴുന്നെള്ളിച്ചുള്ളൂ. ഇതിന് മേളത്തിന് പ്രമാണം വഹിക്കേണ്ട പെരുവനം കുട്ടന്മാരാരും സംഘവും എത്തിയിരുന്നുവെങ്കിലും മൂന്ന് ഉരുട്ടിലും, രണ്ട് വീക്കന്‍ ചെണ്ടയിലുമൊതുക്കിയ മേളത്തില്‍ ചെണ്ടയില്ലാതെ പെരുവനം പങ്കെടുത്തു. പുറത്തേക്കെഴുന്നെള്ളി വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടും നടത്തി. ഇതിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിനു മുന്‍വശത്തുള്ള പാലമരത്തിലും പൂരക്കൊടികള്‍ ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി.
ആറാട്ടിന് ശേഷമാണ് വെടിക്കെട്ട്. എന്നാല്‍ വെടിക്കെട്ടിന് അനുമതിയില്ലാത്തിനാല്‍, ആചാരങ്ങള്‍ മുടങ്ങാതിരിക്കാന്‍ 14 കതിനകള്‍ മാത്രം പൊട്ടിച്ച് വെടിക്കെട്ടിലെ പ്രതിഷേധം അവിടെയും പ്രകടമാക്കി.
പാറമേക്കാവിന് സര്‍ക്കാരിന്റെ ഭീഷണി
തൃശൂര്‍: പൂരം കൊടിയേറ്റ് ചടങ്ങ് മാത്രമാക്കിയതിന് പാറമേക്കാവ് ദേവസ്വത്തിന് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ഭീഷണി. കൊടിയേറ്റിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അവസാന നിമിഷത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പാറമേക്കാവ് ചടങ്ങ് മാത്രമാക്കിയത്. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്ശന് പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വെടിക്കെട്ടിന് കുറവുണ്ടാകുന്നത് നിയമപരമായ തടസ്സങ്ങള്‍ കൊണ്ടാണ്. ഇതിന്റെ പേരില്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒഴിവാക്കുന്നത് ശരിയല്ലെന്നും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വാര്‍ത്താക്കുറിപ്പും ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: