പൂനെ: ഐപിഎല്‍ പത്താം സീസണില്‍ കോഹ്ലിയും ഡിവില്ലിയേഴ്സും ഗെയ്ലുമടങ്ങിയ റോയല്‍ ചലഞ്ചേഴ്സിന്റെ ദുരിതം അവസാനിക്കുന്നില്ല. ഇന്നലെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റുമായുള്ള മത്സരത്തിലും അവര്‍ ദയനീയമായി പരാജയപ്പെട്ടു. 61 റണ്‍സിനായിരുന്നു തോല്‍വി. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴാമത് തോല്‍വിയാണ് നിലവിലെ റണ്ണേഴ്സപ്പുകളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേരിട്ടത്. രണ്ടെണ്ണത്തില്‍ മാത്രം വിജയിച്ചപ്പോള്‍ ഒരെണ്ണം മഴകാരണം ഉപേക്ഷിച്ചു. ആകെ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
പരാജയത്തോടെ റോയല്‍ ചലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. ഇനി ബാക്കിയുള്ള നാല് കളികളും ജയിക്കുന്നതോടൊപ്പം അത്ഭുതങ്ങള്‍ കൂടി സംഭവിച്ചാല്‍ മാത്രമേ അവര്‍ പ്ലേ ഓഫില്‍ എത്താനുള്ള നേരിയ സാധ്യതയുള്ളൂ.
ഇന്നലെ പൂനെ മുന്നോട്ടുവെച്ച 157 ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റിന് 96 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഫെര്‍ഗൂസന്റെയും താഹിറിന്റെയും ബൗളിങ്ങിന് മുന്നില്‍ പതറിയ ബാംഗ്ലൂര്‍ നിരയില്‍ കോഹ്ലി മാത്രമാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്. 48 പന്തുകള്‍ ഗനരിട്ട കോഹ്ലി നാല് ഫോറും ഒരു സിക്സറുമടക്കം 55 റണ്‍സെടുത്തു. ട്രവിസ് ഹെഡ് രണ്ട് റണ്ണിനും ഡിവില്ലിയേഴ്സ് മൂന്ന് റണ്‍സിനും കേദാര്‍ ജാദവ് 7 റണ്‍സിനും പുറത്തായപ്പോള്‍ മലയാളി താരം സച്ചിന് ബേബിയുടെ സംഭാവന രണ്ട് റണ്‍സ് മാത്രമായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നി (1), പവന് നേഗി (3), ആഡം മില്‍നെ (5), സാമുവല്‍ ബദ്രി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ഇമ്രാന് താഹില്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫെര്ഗൂസന് രണ്ട് വിക്കറ്റെടുത്തു. ഫെര്‍ഗൂസനാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത പൂനെ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ സ്മിത്തിന്റെയും (32 പന്തില്‍ 45), മനോജ് തിവാരി (35 പന്തില്‍ 44), രാഹുല്‍ ത്രിപാഠി (28 പന്തില്‍ 37), ധോണി (17 പന്തില്‍ പുറത്താകാതെ 21) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. വിക്കറ്റുകള്‍ ധാരാളം കയ്യിലുണ്ടായിട്ടും അവസാന ഓവറുകളില്‍ സ്കോറിങിന് വേഗം കൂട്ടാന്‍ കഴിയാതിരുന്നതോടെയാണ് പൂനെ 157 റണ്‍സിലൊതുങ്ങിയത്. ബാംഗ്ലൂരിനായി സാമുവല്‍ ബദ്രിയും പവന് നേഗിയും സ്റ്റുവര്‍ട്ട് ബിന്നിയും ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: