അയ്മനം: വികസനം എന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും മറ്റും നിര്‍മ്മിക്കുന്നത് മാത്രമല്ലെന്നും പാവപ്പെട്ടവന്റെ പുരോഗതിയാണ് വികസനത്തിലൂടെ നടപ്പാക്കേണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. അയ്മനം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എന്റെ സ്വന്തം ഗ്രാമത്തത്തിലെ ഒരുവാര്‍ഡ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമായതില്‍ ഞാനഭിമാനിക്കുന്നു. നാട് പുരോഗതിയുടെ പാതയിലാണ്. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുവാന്‍ ഈ പദ്ധതിയിലൂടെ കഴിയും. എന്നാല്‍ കേന്ദ്രപദ്ധതികളില്‍ പലതും നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു.
പാവപ്പെട്ടവന് ഗ്യാസ് കണക്ഷന് സൗജന്യമായി നല്കുന്ന ഉജ്ജ്വല്പദ്ധതിപോലുള്ളവ ഉദാഹരണമാണ്. റേഷന്‍ സംവിധാനം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടു. ഭക്ഷ്യസുരക്ഷാ പദ്ധതി ലിസ്റ്റ് പൂര്‍ത്തീകരിക്കുവാന്‍ പോലും ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാനും കഴിയുന്നില്ല. പണരഹിത ഉടപാടുകളിലൂടെയുംമറ്റും രാജ്യം വികസനക്കുതിപ്പ് നടത്തുമ്പോള്‍ പിന്തിരിപ്പന് മനോഭാവവുമായി ചിലര്തടസ്സം നില്ക്കുന്നു. തമിഴ്നാട്ടിലും മറ്റും ശമ്പളവും പെന്‍ഷനുമെല്ലാം ബാങ്കിലൂടെ നല്കുമ്പോള് ഇവിടെ എന്തുകൊണ്ട് നടപ്പാക്കുവാന്‍ സാധിക്കുന്നില്ല. വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുവാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും കുമ്മനം പറഞ്ഞു.
15-ാം വാര്‍ഡ് അംഗം ദേവകി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, പഞ്ചായത്തംഗം എം.എസ്.ജയകുമാര്‍, , നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്, വികസന സമിതി പ്രസിഡന്റ് സോമനാഥന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: