കോട്ടയം: ജില്ലയുടെ പലഭാഗത്തും മണ്ണെടുപ്പ് സംഘര്‍ഷത്തില്‍ കലാശിക്കുന്നു. വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ശേഷം വന്‍തോതില്‍ മണ്ണ് കടത്തിക്കൊണ്ട് പോകുന്നത് നിത്യ സംഭവമായിരിക്കുകയാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുമ്പോള്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്.
വാകത്താനം പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണെടുപ്പ് ചോദ്യം ചെയ്ത വ്യക്തിയുടെ വീടാക്രമിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ മണ്ണ് മാഫിയ ശ്രമിച്ചു. പാമ്പാടി പഞ്ചായത്തില്‍ 6-ാം വാര്‍ഡ് പേരാളൂര് പ്രദേശത്ത് മണ്ണെടുപ്പിന് വന്നവരെ പ്രദേശവാസികള്‍ തടയുകയുണ്ടായി. തെങ്ങണ, മീനടം, കൂരോപ്പട, അകലകുന്നം, മണിമല, പുതുപ്പള്ളി, ഉഴവൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ നിത്യസംഭവമാണ്. റവന്യൂ-ജിയോളജി വകുപ്പിലെ ഒത്തുകളിയാണ് ഇത്തരം മണ്ണെടുപ്പ് വ്യാപകമാകാന്‍ പ്രധാനകാരണം.
ഒരുവ്യക്തി വീടുവയ്ക്കാന്‍ മണ്ണെടുക്കുന്നതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണരീതിയില്‍ രണ്ട് മാസമെങ്കിലും താമസമെടുക്കും. എന്നാല്‍ മണ്ണ് മാഫിയയുമായി ബന്ധപ്പെട്ടാല്‍ ദിവസങ്ങള്‍ക്കകം അനുമതി ലഭിക്കും. ഇതില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളും മാഫിയയും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
മണ്ണ്മാഫിയകള് എണ്‍പത് ശതമാനം സ്ഥലങ്ങളിലും ഇതുവരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട നിയമം ഉപയോഗിച്ച് മണ്ണ് മാഫിയ നടത്തുന്ന ഈ ചൂഷണം അത്യന്തം അപലപനീയമാണെന്ന് ജല-ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.
വീട് നിര്‍മ്മാണത്തിന് അനുമതി നല്കാന് റവന്യൂ, ജിയോളജി, തദ്ദേശ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രത്യേകസമിതി രൂപീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: