തൃശൂര്‍: നിളയുടെ ശാപമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചും പ്രതിജ്ഞയെടുത്തും കവിതകള്‍ ചൊല്ലിയും തപസ്യ സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ ശില്പശാല നിളാതീരത്ത് സമാപിച്ചു. നിളയെ തൊട്ടറിയാനും, നിളയുടെ തീരത്തുയിര്ക്കൊണ്ട നദീതട സാഹിത്യ സംസ്കൃതിയില്‍ നിന്നുമൂര്ജ്ജമുള്ക്കൊള്ളാനും രചനകള്‍ നടത്താനും അവതരിപ്പിക്കുവാനുമുള്ള അവസരം ക്യാമ്പ് അംഗങ്ങള്‍ക്ക് ലഭിച്ചു.
നിളയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ നിളാവിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് ക്ലാസ്സെടുത്തു. സൃഷ്ടികളുടെ പ്രസിദ്ധീകരണസാധ്യതകള് ഉപയോഗപ്പെടുത്തുന്നതിനായി പത്രാധിപരോടൊപ്പം എന്ന പ്രത്യേക സെഷനില്‍ മാധ്യമപ്രവര്‍ത്തകരായ കുമാര്‍ ചെല്ലപ്പന്, മുരളി പാറപ്പുറം, ബാലകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു.
തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി സെക്രട്ടറി പി. ഉണ്ണികൃഷ്ണന് സമാപനസന്ദേശം നല്കി. ക്യാമ്പ് അംഗമായ കവി ഉണ്ണികൃഷ്ണന് കീച്ചേരി ശില്പശാലാ മറുമൊഴി നടത്തി. സി.സി. സുരേഷ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: