കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച കൊച്ചിയിലെ നിര്‍മാണ പുരോഗതി വിലയിരിത്താന്‍ ഫിഫ സാങ്കേതിക സംഘമെത്തി. ടര്‍ഫ് കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നല്കുന്ന റിപ്പോര്‍ട്ടാകും കൊച്ചിയുടെ ഭാവി നിശ്ചയിക്കുക.
മുഖ്യവേദി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, പനമ്പിള്ളി നഗര്‍ സ്കൂള്‍ മൈതാനം, മഹാരാജാസ് കോളേജ് മൈതാനം, ഫോര്‍ട്ട്കൊച്ചി വെളി മൈതാനം എന്നിവിടങ്ങളിലാണ് ഇന്നലെ ഗില്ലസ്പി പരിശോധന നടത്തിയത്. മൈതാനങ്ങളില്‍ പുല്ലു പിടിപ്പിച്ചതാണ് പ്രധാനമായും വിലയിരുത്തിയത്. പ്രവൃത്തികളില്‍ അദ്ദേഹം സന്തുഷ്ടനെന്ന് സൂചന.
രാവിലെയാണ് നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. പുല്ലു പിടിപ്പിച്ചതിന്റെ ആഴം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായ വിലയിരുത്തി. മൈതാനത്തെ മറ്റു സൗകര്യങ്ങളും പരിശോധിച്ചു. ഉച്ചതിരിഞ്ഞ് പനമ്പിള്ളി നഗര്‍ സ്കൂള്‍ മൈതാനത്തും, മഹാരാജാസ് കോളേജ് മൈതാനിയിലും, വൈകിട്ട് വെളി മൈതാനത്തുമെത്തി. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസമാണ് പുല്ലുപിടിപ്പിക്കല്‍ പൂര്‍ത്തിയായത്.
പരിശോധനാ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകകപ്പ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനവേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള കസേരകള്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നു. അഗ്നിശമന സംവിധാനങ്ങളുടെ നിര്‍മാണം 75 ശതമാനം പൂര്‍ത്തിയായി.
മറ്റു ജോലികളും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നോഡല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ കൊച്ചിയിലെത്തി വേദികള്‍ പരിശോധിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ഗോയല്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും മെയ് 15നകം എല്ലാ പണികളും പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: