കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇരിങ്ങല്‍ വലതുകര ഉപകനാല്‍ തകര്‍ന്നു. ഇതോടെ പയ്യോളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണി നടത്താത്തതാണ് കനാല്‍ തകരാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് കൊയിലാണ്ടി വിയ്യൂര്‍ ചെട്ട്യാംകണ്ടി ഭാഗത്ത് കനാല്‍ തകര്‍ന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ നിന്നും ഇരിങ്ങല്‍, പയ്യോളി ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന ഉപകനാലാണിത്. കനാല്‍ തകര്‍ന്ന് വെള്ളം അടുത്തുള്ള വീടുകളിലേക്ക് കയറിയ ഉടനെ നാട്ടുകാര്‍ ജലസേചന വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഉപകനാല്‍ ആരംഭിക്കുന്ന പെരുവട്ടൂരില്‍ ഷട്ടറുകളിടുകയും മറ്റു കനാലുകള്‍ തുറന്ന് വെള്ളം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. അതോടെ പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞു. 16 കിലോമീറ്റര്‍ വരെയാണ് ഇതുവഴി വെള്ളം വിതരണം ചെയ്തിരുന്നത്. 40 വര്‍ഷത്തിലേറെ പഴക്കമുള്ള കനാലില്‍ പലയിടത്തും വിള്ളല്‍ വീണിട്ടുണ്ട്. മുള്ളന്‍പന്നി, ഉമ്പ് തുടങ്ങിയ ജീവികള്‍ കനാല്‍ തുരന്നിട്ടുണ്ടെന്നും അറ്റക്കുറ്റപ്പണി നടത്തെമെന്നും നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ജലേസചന വകുപ്പ് അധികൃതര്‍ നടപടി എടുത്തില്ല. കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിന്നും 603 കിലോമീറ്റര്‍ കനാലുകളിലൂടെ വെള്ളമെത്തിക്കുന്നുണ്ട്. ഉപകനാല്‍ തകര്‍ന്നതോടെ പയ്യോളി നഗരസഭ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളം വിതരണം മുടങ്ങി. എന്നാല്‍ മറ്റിടങ്ങളിലെ ജലവിതരണത്തെ ഇത് ബാധിക്കില്ലെന്ന് കുറ്റ്യാടി പദ്ധതി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: