ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി തകര്‍ത്ത് സ്വകാര്യ കുത്തക മുതലാളിമാരെ സഹായിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. കെഎസ്ടി എംപ്ലോയീസ് സംഘി(ബിഎംഎസ്)ന്റെ 19-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
85,000 കുടുംബങ്ങളുടെ ജീവിത ആശ്രയമാണ് കെഎസ്ആര്‍ടിസി. ഇടതു വലതു സര്‍ക്കാരുകളുടെ നയവൈകല്യം മൂലം കെഎസ്ആര്‍ടിസി ഇന്ന് റിവേഴ്സ് ഗിയറില്‍ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. പൊതുഗതാഗതത്തെ തകര്‍ക്കുന്നതില്‍ അധികാരികള്‍ക്കൊപ്പം അംഗീകൃത യൂണിയനുകളും മത്സരിക്കുകയാണ്.
സാധാരണക്കാരുടെ ആശ്രയമായ കെഎസ്ആര്‍ടിസിക്ക് അപ്രധാന പരിഗണനയാണ് മന്ത്രിസഭയില്‍പോലും ലഭിക്കുന്നത്. സര്‍ക്കാരിന്റെ സര്‍വ്വീസ് റൂളുകള്‍ പ്രകാരം മാത്രം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതപ്പെട്ട കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന ബജറ്റ് നീക്കിയിരിപ്പുപോലും കടലാസ് പ്രഖ്യാപനങ്ങളായി മാറുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ വിനിയോഗിക്കുന്നതിലും അനാസ്ഥയാണ്. ജന്റം ബസ്സുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത ഇതിന് തെളിവാണ്.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കടബാദ്ധ്യതയുടെ കാരണം കണ്ടുപിടിച്ച് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സംതൃപ്ത തൊഴിലാളി സമൂഹത്തിനു മാത്രമെ വ്യവസായത്തെ വളര്‍ത്താന്‍ സാധിക്കൂ. അതിനുള്ള വിഭവശേഷിയും മാനവശേഷിയും കെഎസ്ആര്‍ടിസിക്കുണ്ട്. അവ നേരായി വിനിയോഗിക്കാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാരിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാലോചിതമായ മാറ്റത്തിന് എംപ്ലോയീസ് സംഘ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവകാശ നിഷേധത്തിനെതിരെ സമര പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപ്ലോയീസ് സംഘിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. കെഎസ്ടിഇഎസ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ്, ട്രഷറര്‍ എസ്. അജയകുമാര്‍, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
കെഎസ്ടിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന് സ്വാഗതവും ജില്ലാ സെക്രട്ടറി ജി.എം. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. വൈകിട്ട് പ്രകടനവും പൊതുസമ്മളനവും നടന്നു. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: