ന്യൂദല്‍ഹി: പോലീസ് മേധാവിയായി പുനര്‍ നിയമനം നല്‍കാതെ സുപ്രീംകോടതി വിധിയെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കുമെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. എത്രയും വേഗം ഉത്തരവ് നടപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.
ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി നല്കിയ ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചേക്കും. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കാന്‍ ശ്രമിച്ചത് നളിനി നെറ്റോ ആണെന്നും സ്ഥാനം തിരിച്ചു നല്കാതിരിക്കാന് അവര്‍ സാധ്യമായതെല്ലാം ചെയ്യുന്നതായും ഹര്‍ജിയില്‍ ആരോപണം.
സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ കേസില്‍ കര്‍ണാടകത്തിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവുശിക്ഷ വിധിച്ചതു സംബന്ധിച്ച പരാമര്‍ശങ്ങളും ഹര്‍ജിയിലുണ്ട്. 1995ലെ ടി.ആര്. ധനഞ്ജയ/ജെ. വാസുദേവന്‍ കേസില്‍ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതി ശിക്ഷ വിധിച്ചതെന്നും ഹര്‍ജിയില്‍ ഓര്‍മ്മിപ്പിക്കുന്നു.
പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയതിനെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സെന്‍കുമാറിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് സര്‍ക്കാരിന് കൈമാറിയ ശേഷവും പുനര്‍നിയമനം നല്കാതിരിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചതോടെയാണ് ഉത്തരവ് നടപ്പാക്കിക്കിട്ടാന്‍ സെന്‍കുമാറിന് വീണ്ടും കോടതിയെ സമീപിക്കേണ്ടിവന്നത്. സെന്‍കുമാറിനെ ഉടന്‍ ഡിജിപിയായി നിയമിക്കണമെന്ന നിയമ സെക്രട്ടറിയുടെ നിയമോപദേശവും സംസ്ഥാന സര്‍ക്കാരും ചീഫ് സെക്രട്ടറിയും അവഗണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: