നെടുങ്കണ്ടം: രാമക്കല്‍മേടിന് സമീപം ആമക്കല്ലിലെ വന്‍കിട കൈയേറ്റം റവന്യൂ വിഭാഗം ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച ഹോം സ്റ്റേ അടച്ചുപൂട്ടി. ഇവിടെ ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്തെ മരച്ചീനി കൃഷിയും പിഴുത് മാറ്റി.
തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണിത്. ഇന്നലെ രാവിലെ 9.30നാണ് വില്ലേജ് ഓഫീസറും സംഘവും എത്തിയത്. എന്നാല്‍, കൈയേറ്റം നടത്തിയവരെക്കുറിച്ചുള്ള വിവരം റവന്യൂ വിഭാഗത്തിന് ലഭിച്ചിട്ടില്ല. ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. കമ്പംമെട്ട് സ്വദേശിയായ യുവാവാണ് കൈയേറ്റ ഭൂമിയിലെ ഹോം സ്റ്റേ നോക്കി നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറി നിര്‍മ്മാണം നടത്തിയതിന് ഇവര്‍ക്കെതിരെ കേസെടുക്കാനും നീക്കം.
സമീപകാലത്താണ് മേഖലയില്‍ കൈയേറ്റം നടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവരുടെ പരാതി ലഭിച്ചതോടെയാണ് റവന്യൂ വിഭാഗം നടപടി ആരംഭിച്ചത്. പാറത്തോട് വില്ലേജ് ഓഫീസര്‍ ഒ.കെ. അനില്‍കുമാര്‍, അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍മാരായ ടി.എ. പ്രദീപ്, ടി. സുനില്‍കുമാര്‍, ഭൂ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് നടപടിക്കെത്തിയത്. പാലക്കാട് സ്വദേശി സമീപകാലത്ത് ഇവിടെ മൂന്ന് സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇതിന്റെ മറവിലാണ് വന്‍കൈയേറ്റം നടന്നത്. പപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിന് ശേഷം നടക്കുന്ന ആദ്യ നടപടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: