കൊച്ചി: ശ്രീശങ്കര ജയന്തി ആഘോഷ വേളയില്‍ ആചാര്യരുടെ കൃതികള്‍ ദിവസവും കുറച്ചെങ്കിലും പഠിക്കാന്‍ തീരുമാനിക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഇടപ്പള്ളി അദ്വൈത പ്രചാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആദിശങ്കര ജയന്തി ആഘോഷ-അദ്വൈത സമ്മേളന പരിപാടിയില്‍ മുഖപ്രഭാഷണം നടത്തുകയായിരുന്നു.
സമ്മേളനത്തിന് സ്വാമി ചിദാനന്ദപുരി ദീപം കൊളുത്തി. കാലടി ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. മുന്‍ വിസി: ഡോ. കെ. എസ്. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. സ്വാമി ശിവസ്വരൂപാനന്ദ സംസാരിച്ചു. അഡ്വ. വി.പി. സീമന്തിനി സ്വാഗതവും ടി. കെ. സുകുമാരന്‍ നന്ദിയും പറഞ്ഞു.
ശങ്കരാചാര്യര്‍ അദ്വൈതദര്‍ശന സ്ഥാപകനല്ല, സംസ്ഥാപകന്‍ അഥവാ പ്രചാരകനാണെന്നും ചിദാനന്ദപുരി വിശദീകരിച്ചു. അദ്വൈതം വേദാന്തദര്‍ശനമാണ്; അനാദിയാണ്. അപചയം സംഭവിച്ചപ്പോള്‍ അതിനെ പുനഃസ്ഥാപിക്കുകയായിരുന്നു ശങ്കരന്.
ഭാഷ്യകാരനായ ഭഗവാന് ശങ്കരന്റെ ജീവിതകാലത്തില്‍ തര്‍ക്കമുണ്ട്. ജീവചരിത്രങ്ങളല്ല, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെ വിവരങ്ങളാണ് ആധികാരികം. ധാര്‍മ്മികമായി ഏറെ നാശോന്മുഖമായിരുന്ന കാലത്താണ് അദ്ദേഹം ജീവിച്ചത്; ഭഗവാന് ശ്രീബുദ്ധന്റെ കാലത്തിനു തൊട്ടുപിന്നാലെ. വേദത്തിലധിഷ്ഠിതമായ ധര്‍മ്മ വ്യവസ്ഥയായിരുന്ന സമൂഹം കാലക്രമത്തില്‍ ആചാരം മാത്രം പിന്തുടര്ന്നു. ഹോമപ്പുകയുടെ സ്ഥാനത്ത് ജന്തുക്കളുടെ രക്തവും ശാന്തിമന്ത്രത്തിനു പകരം മൃഗക്കരച്ചിലുമൊക്കെയായപ്പോഴാണ് ബുദ്ധന് വന്നത്.
അദ്ദേഹം വേദധര്‍മ്മം ഉപദേശിച്ച് പ്രചരിപ്പിച്ചു. പക്ഷേ, അതിന് വേദമാണ് ആധാരമെന്ന് പറയാന്‍ മെനക്കെട്ടില്ല. ബുദ്ധശിഷ്യന്മാര് അതിനെ ശൂന്യവാദമെന്നും വേദ നിഷേധമെന്നും പേരിട്ടുവിളിച്ചു. പില്ക്കാലത്ത് ശങ്കരാചാര്യര്‍ ബുദ്ധന് പറഞ്ഞതും വേദമാണെന്ന് സ്ഥാപിച്ചു. പ്രകാശം ഇല്ലായ്മയല്ലാതെ ഇരുട്ട് ഇല്ലാത്തതുപോലെ, ശൂന്യത എന്നൊന്നില്ലെന്ന് സ്ഥാപിച്ചു. ഇതിന് യുക്തിയുടെ ദണ്ഡാണ് വിനിയോഗിച്ചത്. അതാണ് മുളവടികൊണ്ട് ബുദ്ധാനുയായികളെ ശങ്കരന് തല്ലിയോടിച്ചെന്നു ചിലര്‍ പറയുന്നത്.
ശങ്കരന് വേദസാരത്തെയും സന്ദേശത്തെയും പുനഃസ്ഥാപിച്ചു. അതേസമയം ബുദ്ധ സമ്പ്രദായങ്ങളില്നിന്നുള്ളതുള്പ്പെടെ നല്ലതെന്തിനേയും ഉള്‍ക്കൊണ്ടു. അന്നുവരെ സന്യാസിമാര്‍ക്ക് സ്ഥിരതാമസം പാടില്ലെന്നായിരുന്നു വിധി. ശങ്കരന് ബുദ്ധ സങ്കല്‍പ്പം ഉള്‍ക്കൊണ്ട് മഠങ്ങള്‍ സ്ഥാപിച്ചു.
നിരതിശയമായ, നിരപേക്ഷമായ സുഖം തേടലാണ് ജീവിത ലക്ഷ്യം. അത് മോക്ഷത്തിലൊക്കെ എത്തിച്ചുകൊള്ളും. ഈ ജഗത്ത് എന്ത്, ഈശ്വരനാര്, ജീവന് എന്ത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലും അറിവുതേടലുമാണ് യഥാര്‍ത്ഥ അറിവ്. മൂന്നും ഒന്നാണെന്ന് തിരിച്ചറിയും. അതാണ് വേദാന്തം, അതാണ് അദ്വൈതം. ഈ അദ്വൈതത്തെ സംസ്ഥാപനം ചെയ്തയാളാണ് ഭാഷ്യകാരനായ ശങ്കരന്. അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധയോടെ അനുധാവനം ചെയ്യുക. ദിവസവും ശങ്കരാചാര്യ കൃതികള്‍ കുറച്ചുവീതം പഠിക്കും എന്ന് തീരുമാനിക്കുക, സ്വാമി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: