കൊട്ടാരക്കര: പുതിയ തലമുറ നമ്മുടെ 5000 വര്‍ഷത്തിലധികം പഴക്കമുള്ള മഹത്തായ സംസ്കാരത്തെ മുറുകെ പിടിക്കണമെന്ന് നടന് ജയറാം പറഞ്ഞു. മഹാഗണപതിക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് പഞ്ചാരിമേളം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഇന്ന് ഭാരതീയംസ്കാരത്തെ വാരിപുണരാന്‍ മത്സരിക്കുകയാണ്. നമ്മുടെ യോഗ, ആയോധനകലകള്‍, ഭക്ഷണം, വസ്ത്രം അങ്ങനെ എല്ലാത്തിനെയും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ അവര്‍ ഉപേക്ഷിച്ചതിനെയാണ് നമ്മുടെ യുവതലമുറ സ്വീകരിക്കുന്നത്. ഈ രീതി മാറി സ്വന്തം സംസ്കാരത്തിലേക്ക് നാം മടങ്ങണം. നമ്മള് തന്നെ മുന്നിട്ടിറങ്ങണം നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍. അറിയപ്പെടുന്ന കായികതാരമായ ഗോപീചന്ദിന് ഇടയ്ക്ക് കാലിനും കൈക്കും നേരിട്ട അസുഖം കാരണം കളിക്കാന്‍ കഴിഞ്ഞില്ല. മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം പുണ്യസങ്കേതങ്ങളില് പ്രാര്‍ത്ഥനയ്ക്കായി സഞ്ചരിച്ചു. ഗംഗാതടത്തില്‍ കാലില്‍ ഷൂ ധരിച്ച് സഞ്ചരിച്ച അദ്ദേഹത്തിനോട് സ്വന്തം ഷൂ ഊരി തലക്ക് മുകളില്‍ വച്ച് നടക്കുന്ന വിദേശവനിത അടുത്ത് വിളിച്ചുപറഞ്ഞു. നിങ്ങള്‍ ഇന്ത്യാക്കാരനല്ലേ, ഗംഗയെ മാതാവായി കാണുന്ന നിങ്ങള്‍ എന്തുകൊണ്ട് ഷൂ ധരിച്ച് നടക്കുന്നു. ഇതു കേട്ടപ്പോഴാണ് അദ്ദേഹത്തിന് തന്റെ അറിവില്ലായ്മയെ പറ്റി ബോധം വന്നത്. ഈ ഒറ്റ സംഭവം മതി വിദേശത്തുള്ളവര്‍ നമ്മുടെ സംസ്കാരത്തെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് മനസിലാക്കാന്‍. കാണപ്പെട്ട ദൈവമായി നമ്മള് അമ്മയെ ആണ് ആദരിക്കുന്നത്. അമ്പലവാസിയായ തനിക്ക് ക്ഷേത്രമുറ്റത്ത് മേളം അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെയെങ്ങുംകിട്ടില്ല. സ്വന്തം മേശപ്പുറത്ത് കൊട്ടി പഠിച്ചാണ് ചെണ്ടയിലേക്ക് എത്തുന്നത്. കൊട്ടാരക്കര ഗണപതിയുടെ മുന്നില്‍ ഇത്തരമൊരു മേളവുമായി വന്ന് നില്ക്കാന് ഭാഗ്യം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചട്ടില്ലെന്നും ജയറാം പറഞ്ഞു.
പലപ്പോഴും വഴിപാടുകള്‍ നടത്താന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗണപതിയുടെ നടയില്‍ കൊട്ടാന്‍ അവസരം കിട്ടിയതില്‍ ഒരുപാട് സന്തോഷം. ഓരോ കൊട്ടുകഴിയുമ്പോഴും ഗുരുക്കന്‍ന്മാരെ വിളിച്ച് പറയാറുണ്ട്. ജീവിതത്തില്‍ കുട്ടിക്കാലം മുതലുളള ഇഷ്ടങ്ങളാണ് ഇപ്പോഴും കൊണ്ടുനടക്കുന്നത്.
പഞ്ചാരിമേളത്തിനുശേഷം ഒരുവര്‍ഷമായി മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാരുടെ കീഴില്‍ പാണ്ടിമേളം അഭ്യസിച്ച് വരികയാണ്. അതിന്റെ അരങ്ങേറ്റം മെയ് 26ന് പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ നടക്കും. ശബരിമലയില്‍ ഇടയ്ക്കുണ്ടായ വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നൂറ് ശതമാനം ആള്‍ക്കാരും പ്രാര്‍ത്ഥിക്കുന്നത് ഒരേയൊരു കാര്യമാണ്. അറിഞ്ഞും അറിയാതെയും ചെയ്തുപോകും സകല തെറ്റുകുറ്റങ്ങളും പൊറുത്ത് കാത്തുരക്ഷിക്കണേ എന്റെ അയ്യപ്പാ എന്ന്. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ ഐതിഹ്യങ്ങള്‍ അടങ്ങിയ ജന്മഭൂമി ഉണ്ണിയപ്പം എന്ന പുസ്തകം തിരുനടയില്പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് പുണ്യമാണന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: