തുറവൂര്‍: അങ്കണവാടി ശോചനീയാവസ്ഥയില്‍. കണ്ണടച്ച് അധികാരികള്‍. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അംഗന്‍വാടിയാണ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ച്ചയുടെ വക്കിലായത്. നിരവധി കുട്ടികള്‍ പഠിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നതിനാല്‍ മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ ക്ലാസ്മുറിയില്‍ കുടപിടിച്ചിരിക്കേണ്ട സ്ഥിതിയാണ്. 1993 ജൂണില്‍ തുടങ്ങിയ അംഗന്‍വാടിയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താന്‍ അധികാരികള്‍ തയാറാകാത്തതാണ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം. ഏതു നിമിഷവും നിലംപതിക്കാറായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ട്. കനത്ത മഴ പെയ്താല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം നിറയും. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയും സുരക്ഷിതമല്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ശിശുസംരക്ഷണ വികസന വകുപ്പും കോടംതുരുത്ത് പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: