ആത്മാരാമന്റെ അവസ്ഥ എന്താണ്? അവന്റെ താല്പര്യമെന്താണ്? അവന് കാണുന്ന ആ പരമപ്രേമരൂപമെന്താണ്? അവന്റെ മനസ്സിലെന്താണ്?
ഇതൊക്കെ അന്വേഷണത്തില്‍ വരികയെന്നത് ഏതൊന്നിന്റെയും പഠനത്തില്‍ വരുന്ന പ്രകൃതസ്വഭാവമാണ്. സംശയങ്ങളില്‍ കൂടിയാണ് യുക്തിയെ ഉറപ്പിക്കാനാവുക.
ആത്മാരാമന്റെ ശ്രദ്ധാകേന്ദ്രം ആത്മാവുതന്നെയാണ്. ആത്മാവില്തന്നെ രമിക്കുന്നവനാണവന്. അവന് മറ്റ് താല്പര്യങ്ങളൊന്നുമില്ല. അവനെ സംബന്ധിച്ചിടത്തോളം ആത്മാവ്, പരമാത്മാവ്, ഭഗവാന്, പരബ്രഹ്മം എന്നെല്ലാം പറഞ്ഞാല്‍ ഒന്നുതന്നെയാണ്. യാതൊരു വ്യത്യാസവും അവന് അനുഭവപ്പെടുന്നില്ല. എല്ലാ സന്തോഷവും ആത്മാവില്തന്നെ ലഭ്യമാകുമ്പോള്‍ മറ്റൊന്നിനേക്കുറിച്ചും ചിന്തപോലും വരാതെ എല്ലാത്തില്‍നിന്നും മനസ്സുകൊണ്ട് അകന്നുനിന്നുതന്നെ ആനന്ദിക്കും. ആ ആനന്ദത്തില്‍ ലയിച്ചിരിക്കും. മറ്റെല്ലാത്തിനും മനസ്സില്‍ നിരോധനം വരുമ്പോള്‍ അവന് ഒന്നിലും കാമനയില്ല.
ഭക്തമീരയുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എപ്പോഴും ശ്രീകൃഷ്ണഭഗവാനെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കും. മറ്റൊന്നിനും അവള്‍ക്ക് സമയമില്ല. മറ്റൊരു ചിന്തയും അവള്‍ക്കില്ല. മാതാപിതാക്കള്‍ അവളുടെ വിവാഹത്തിന് ആലോചിച്ചപ്പോള്‍ തനിക്ക് ശ്രീകൃഷ്ണഭഗവാനെത്തന്നെ വിവാഹം കഴിച്ചാല്‍ മതി എന്ന് വ്യക്തമാക്കി.
ശ്രീകൃഷ്ണഭഗവാനില്ലാതെ എന്ത് വിവാഹം? പലരും വിവാഹകാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ അതൊക്കെ അവഗണിച്ചുകൊണ്ട് കൃഷ്ണനെ സ്തുതിച്ചിരുന്നു.
ശ്രീഹനുമാന് സ്വാമിയുടെ അവസ്ഥ എന്തായിരുന്നു. സുഗ്രീവന്റെ പ്രധാനമന്ത്രിയും ശ്രീരാമന്റെയും വിഭീഷണന്റെയുമെല്ലാം സുഹൃത്തും ആയിരുന്നിട്ടും എന്തുവരം വേണമെങ്കിലും വരിച്ചുകൊള്ളാന്‍ ശ്രീരാമന് അനുഗ്രഹിച്ചാവശ്യപ്പെട്ടപ്പോള് എന്നും രാമനാമത്തില്‍ മാത്രം രതിയുണ്ടാക്കണമെന്നും രാമനാമമുള്ളിടത്തോളം അതില്‍ ലയിച്ചു കഴിയണമെന്നും ആയിരുന്നു ആവശ്യം. രാമനാമമുള്ളിടത്തോളം അതില്‍ ലയിച്ച് ജീവിക്കാന്‍ ഭഗവാന് വരവും നല്കി.
താന്‍ ദൈവമായിക്കാണുന്നതെന്തായാലും അതിനെക്കുറിച്ച് മാത്രം മനസ്സില്‍ ചിന്ത. മറ്റൊന്നിനും അവിടെ സ്ഥാനമില്ല. വധശിക്ഷയ്ക്ക് മുന്പില് പോലും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച എത്രയോ വീരന്മാര് നമ്മുടെ മുന്പില് അനുഭവകഥകളായി നിലനില്ക്കുന്നു. ഭഗത്സിംഗ്, താന്തിയതോപ്പി തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രം. വിരലില്‍ എണ്ണിയാല്‍ തീരാത്ത എത്രയോ മഹാവീരന്മാര്‍. അടിയന്തരാവസ്ഥക്കാലത്തും നാം ഇതുകണ്ടതാണ്. ഇപ്പോഴും ഭാരതസൈന്യത്തില്‍ ഇത്തരം മനോഭാവത്തോടെ സേവനമനുഷ്ഠിക്കുന്ന അനേകരുണ്ട്.
സൈന്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും ഇതേ മനോഭാവത്തോടെ ജീവിക്കുന്ന അനേകരെ നാം കണ്ടുമുട്ടുന്നു. ജീവിതവ്രതമായി സ്വീകരിച്ച് ആ യജ്ഞത്തില്‍ യജ്ഞപശുവായി സ്വയം അര്‍പ്പിക്കപ്പെടുവാന്‍ തയ്യാറായി നില്ക്കുന്നവര്. യജ്ഞപ്രസാദത്തിനായി അവര്‍ കാത്തുനില്ക്കുന്നില്ല. ആ അര്‍പണം തന്നെയാണ് അവരുടെ പ്രസാദം.
”വേണ്ടാപരമൊരു സ്വര്‍ഗം മേ വേണ്ടാപരമൊരു മോക്ഷം മേ
സ്വര്‍ഗം നീയേ, മോക്ഷം നീയേ, അമലേ, അമരേ അമിതബലേ” എന്നുപാടിയപോലെയുള്ള അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: