പ്രകൃതിശക്തികളെ വര്‍ണിക്കുന്നതില്‍ ‘അദ്വിതീയ’രായിരുന്നു വേദകാലകവികള്. ഋഗ്വേദത്തില്‍ പല നദികളെയും ദേവതകളായി സങ്കല്‍പ്പിച്ച് സ്തുതിക്കുന്നുണ്ട്. എത്രയോ കാലം മുമ്പേ പ്രകൃതിയിലെ ചരവും അചരവുമായ എല്ലാറ്റിലും ചേതനാശക്തിയുണ്ടെന്ന് ഋഷികള്‍ കണ്ടെത്തിയിരുന്നു. ഋഗ്വേദം പത്താം മണ്ഡലത്തിലെ എഴുപത്തിയഞ്ചാമത്തെ സൂക്തം മനോഹരമായ നദീ വര്‍ണനയാണ്.
‘ചക്ഷസോ’ എന്നു തുടങ്ങുന്ന പുണ്യാഹമന്ത്രത്തിലും ജലത്തെ ജീവനായും ചേതസ്സായും അമൃതായും വരദാനമായും ശുദ്ധി വരുത്തുന്നതിനുള്ള ഉപാദാനമായും വര്‍ണിച്ചിരിക്കുന്നു. സിന്ധു, സിന്ധുവിന്റെ സഹോദരികളായ വിപാട്ശുതുദ്രികള്, സരസ്വതി എന്നീ നദികളെയാണ് വേദത്തില്‍ പ്രധാനമായും വര്‍ണിച്ചിരിക്കുന്നത്. ഋഗ്വേദം ആറാം മണ്ഡലത്തിലെ 61 ാം സൂക്തം ആരംഭിക്കുന്നത് സരസ്വതി സ്തോത്രമായിട്ടാണ്. നദീ രൂപിണിയായ സരസ്വതിയെ അന്നവതിയായും അസുര സംഹാരിണിയായും അസുരന്മാരപഹരിച്ച ലോകത്തെ മനുഷ്യര്‍ക്ക് നേടിക്കൊടുത്തവളായും എല്ലാ ജീവജാലങ്ങള്‍ക്കുമായി ജലമൊഴുക്കുന്നവളായും വര്‍ണിക്കുന്നു. സരസ്വതിയോട് യുദ്ധത്തില്‍ സഹായവും, സമ്പത്തും അഭ്യര്‍ഥിക്കുന്നവയാണ് ചില മന്ത്രങ്ങള്‍. അജ്ഞാനം, രാഗദ്വേഷങ്ങള്‍ എന്നീ ആത്മീയ ശത്രുക്കളെ അകറ്റി ആത്മീയസംരക്ഷണം നല്‍കണമെന്ന് മറ്റൊരു മന്ത്രത്തിലഭ്യര്ഥിക്കുന്നുണ്ട്.
ഛന്ദോരൂപിണിയും മുനീന്ദ്രാരാധിതയുമായ സരസ്വതിയുടെ ചിത്രം വെളിവാക്കുന്നതാണ് ‘ഉതന പ്രിയ : പ്രിയാസു’ എന്ന മന്ത്രം. പുരാണങ്ങളില്‍ പ്രകടമാകുന്ന സരസ്വതിയുടെ വാഗ്ദേവതാരൂപം വേദങ്ങളില്‍ ദ്യശ്യമാകുന്നില്ല. നദീരൂപിണിയായ സരസ്വതിക്ക് ലഭിച്ച മേല്‍ സൂചിപ്പിച്ച പദവി പിന്നീട് ഗംഗയ്ക്ക് ലഭിക്കുകയും പില്ക്കാലം ബ്രാഹ്മണങ്ങളിലും പുരാണങ്ങളിലും സരസ്വതിക്ക് വാഗ്ദേവതാ പദവി ലഭിക്കുകയും ചെയ്തു. സരസ്വതിയെ സംസ്കൃതവാണിയായും കാളിദാസനെ പോലെയുള്ള കവികള്‍ വര്‍ണിക്കുന്നുണ്ട്.
ഉപനിഷത്തുക്കളുടെ പ്രചരണത്തോടെ യജ്ഞാദി കര്മങ്ങളിലൂന്നിയുള്ള ജ്ഞാനകാണ്ഡത്തിന് പ്രാധാന്യം കുറയുകയും ബ്രഹ്മവിചാരത്തിലൂന്നിയുള്ള ജ്ഞാനകാണ്ഡത്തിന് പ്രാധാന്യം വര്‍ധിക്കുകയും ചെയ്തു. കാലക്രമേണ ഇന്ദ്രവരുണാദികളായ വൈദികദേവതകള്‍ക്ക് പുരാണേതിഹാസ കാലമായപ്പോഴേക്ക് വേദകാലത്തുണ്ടായിരുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവര്‍ക്ക് ആ സ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ത്രിമൂര്‍ത്തികളും അവരുടെ പത്നിമാരും സന്താനങ്ങളും വിഷ്ണുവിന്റെ അവതാരമൂര്‍ത്തികളും ശിവന്റെ വ്യത്യസ്തഭാവങ്ങളും പ്രാദേശിക ദേവീദേവന്മാരും നാട്ടിലെ നാനാ ക്ഷേത്രങ്ങളിലും കാവുകളിലും കോട്ടകൊത്തളങ്ങളിലും ജനഹൃദയങ്ങളിലും സ്ഥാനം പിടിക്കുകയാണുണ്ടായത്.
അസാധാരണന്മാരായ ഇന്ദ്രനും പൂഷാവും വരുണനുമെല്ലാം അന്നത്തെ ഗോത്രത്തലവന്മാരും തങ്ങളുടെ ഉള്ളിലെ ചൈതന്യത്തെ ദര്‍ശിച്ച്, പ്രപഞ്ചം മുഴുവന്‍ ആ ചൈതന്യം അനുഭവമാക്കിയ മഹത്തുക്കളുമായിരുന്നു എന്ന് വേദം തന്നെ വ്യക്തമാക്കുന്നുണ്ട്. പുരാണേതിഹാസങ്ങളില്‍ വളരെയധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വിഷ്ണുവിനെക്കുറിച്ചുള്ള വര്‍ണനകള്‍ വേദങ്ങളില്‍ അഞ്ച് സൂക്തങ്ങളിലായി ചുരുങ്ങിയിട്ടുണ്ട്. ഇന്ദ്രന്റെ അനുജന്റെ സ്ഥാനമാണ് വേദങ്ങള്‍ വിഷ്ണുവിന് നല്‍കിയിരുന്നത്. ആദ്യം വരുണനുണ്ടായിരുന്ന സ്ഥാനം ഇന്ദ്രന് ലഭിച്ച പോലെ വേദങ്ങളില്‍ നിന്ന് പുരാണേതിഹാസങ്ങളിലേക്കെത്തിയപ്പോള് ഇന്ദ്രന്റെ സര്‍വാതിശായിയായ സ്ഥാനം വിഷ്ണുവിന് ലഭിച്ചു. കാര്‍ഷിക സംസ്കാരത്തിന്റെ താരതമ്യേന ശാന്തമായ കാലഘട്ടത്തിലേക്ക് വൈദികജനത മുന്നേറിയപ്പോള്‍ യുദ്ധദേവതയായ ഇന്ദ്രനെ പിന്തള്ളി കാര്‍ഷിക ദേവതയായ വിഷ്ണു സര്വാതിശായിത്യം നേടി മുന്നോട്ടുവന്നു.
അശ്വരൂപം ധരിച്ച വിവസ്വാനും, അശ്വരൂപിണിയായ സരണ്യുവിനും ജനിച്ച യുഗ്മദേവതകളാണ് അശ്വനീദേവതകള്‍. രാപകലുകളാണെന്നും ,പുണ്യവാന്മാരായ രാജാക്കന്മാരാണെന്നും സന്ധ്യാസമയത്തുള്ള നക്ഷത്രങ്ങളായിരിക്കാമെന്നും പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ ഈ ദേവതകളെക്കുറിച്ച് പണ്ഡിതന്മാര് പ്രകടിപ്പിച്ചിട്ടുണ്ട്. അമരകോശത്തില്‍ അശ്വനീ ദേവന്മാര് സ്വര്‍ഗത്തിലെ ദേവന്മാരാണ്. ശസ്ത്രക്രിയയില്‍ ഇവര്‍ വിദഗ്ദ്ധരാണെന്ന് ഋഗ്വേദത്തില്‍ സൂചനയുണ്ട്.
സൂര്യന്റെ മകളായ സൂര്യയോടൊപ്പം സ്വര്‍ണരഥത്തില്‍ സഞ്ചരിക്കുന്നവരായും , പരോപകാരികളായി ജനങ്ങളെ ദുഃഖത്തില്‍ നിന്നു മോചിപ്പിക്കുന്നവരായും ജനങ്ങളെ തോണികളിലൂടെ സമുദ്രത്തിന്റെ കരയ്ക്കെത്തിക്കുന്നവരായും ശാരിരീകവൈകല്യങ്ങളില് നിന്നും രക്ഷിക്കുന്നവരായുമുള്ള അനവധി ആഖ്യാനങ്ങള്‍ ഋഗ്വേദത്തിലുണ്ട്. ചികിത്സയില്‍ അഗ്രഗണ്യരാണ് അശ്വനീ ദേവതകളെന്ന് പുരാണേതിഹാസങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: