തിരുവനന്തപുരം: പല വിഷയങ്ങളിലും സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന സിപിഐ മാവോയിസ്റ്റ് ഭീകരര്‍ക്കെതിരായ നടപടിയും തടഞ്ഞു. സിപിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാവോയിസ്റ്റ് വേട്ടയ്ക്ക് നേതൃത്വം നല്കുന്ന തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് കടിഞ്ഞാണിട്ടു.
വയനാട്, നിലമ്പൂര്‍ കാടുകളില്‍ സേന നടത്തിയിരുന്ന പതിവ് പരിശോധനയും പട്രോളിങ്ങും ഏതാണ്ട് നിലച്ചു. തണ്ടര്‍ബോള്‍ട്ടിന്റെ 115 അംഗ സംഘമാണ് വനത്തിനുള്ളിലെ തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. ഇവരെ പൂര്‍ണമായും പിന്‍വലിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്.
ശക്തമായ നടപടികളുമായി പോലീസ് മുന്നേറുന്നതിനിടെയാണ് നിലമ്പൂര്‍ കാട്ടില്‍ രണ്ടു ഭീകരര്‍ കേരള പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചത്. ഇതോടെ മാവോവാദികള്‍ക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളും സിപിഐയും രംഗത്തെത്തി. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ ഒരുഘട്ടത്തില്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നുപോലും മറന്ന് വ്യാജ ഏറ്റുമുട്ടലാണെന്ന് പരസ്യമായി പറഞ്ഞു. പോലീസിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് കൊല്ലപ്പെട്ടത്. 11 അംഗ സംഘത്തിലെ ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം.
30 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ടീമാണ് ഈ സംഘത്തെ നേരിട്ടത്.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്നു തന്നെ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മനുഷ്യാവകാശ കമ്മീഷനും പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തി. ജില്ലാ പോലീസ് സൂപ്രണ്ട് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും തള്ളി. തുടര്‍ന്നാണ് സിപിഐ വിമര്‍ശനം കടുപ്പിച്ചത്. യുഎപിഎ ചുമത്തുന്നതിനെതിരെയും സിപിഐ നേതാക്കള്‍ രംഗത്തെത്തി. ഇതോടെ സമ്മര്‍ദ്ദത്തിലായ സംസ്ഥാന ആഭ്യന്തര വകുപ്പ് യുഎപിഎ ചുമത്തിയ കേസുകള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയോട് നിര്‍ദ്ദേശിച്ചു. ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് അനാവശ്യമെന്ന ബെഹ്റ റിപ്പോര്‍ട്ട് നല്കിയതും വിമര്‍ശനങ്ങള്‍ ശക്തിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: