തലശ്ശേരി: ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന് നേരെ ശനിയാഴ്ച രാത്രിയില്‍ നടന്ന വധശ്രമം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ആസൂത്രിത ശ്രമം നടത്തുന്നതായി മുരളീധരന് ആരോപിച്ചു.
സമാധാന യോഗങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പുറത്തിറങ്ങിയാല്‍ ഉന്നത നേതാക്കളെ വകവരുത്താന്‍ നിര്ദ്ദേശംകൊടുക്കുകയുമാണ് ചില സിപിഎം നേതാക്കള്‍ ചെയ്യുന്നതെന്ന് ഈ വധശ്രമത്തോടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിന്റെ അറിവോടെയല്ല ശശിധരനെ വധിക്കാന്‍ അണികള്‍ എത്തിയതെങ്കില്‍ സിപിഎം അക്രമികളെ തള്ളിപ്പറയുകയും സംഭവത്തെ അപലപിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമാധാന ശ്രമത്തിന് ഭംഗം വരുത്താന്‍ ശ്രമിക്കുന്നവരെ സിപിഎം സംരക്ഷിക്കുകയാണെങ്കില്‍ നാട്ടില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും. ശശിധരനെ വധിക്കാന്‍ ആയുധവുമായി എത്തിയ ഒരു അക്രമിയെ ആയുധത്തോടെ പിടികൂടി പോലീസില്‍ ഏല്പിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയുടെ നേതൃത്വത്തിലാണ് അക്രമികള്‍ ശശിധരനെ വധിക്കാന്‍ എത്തിയത്. മനോജ് വധക്കേസില്‍ പ്രധാന സാക്ഷിയും പരാതിക്കാരനുമായ ശശിധരനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് വിളിപ്പാടകലെയുള്ള പെനാങ്കി മൊട്ടയിലെ ക്രിമിനല്‍ സംഘത്തെയാണ് ഈ സംഭവത്തില്‍ പോലീസ് പിടികൂടിയിരിക്കുന്നത് എന്നകാര്യം കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. പെരുന്താറ്റില്‍ ഇന്നലെ കേശവസ്മൃതി സേവാലയത്തിന്റെ ഗൃഹപ്രവേശന കര്മ്മത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.ബി.പ്രജില്‍, വി.കെ.സജീവന്, കെ.സജീവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: