തിരുവനന്തപുരം: വര്‍ഷങ്ങളായി കായികസര്‍വകലാശാല അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല് വേണ്ട നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി എ.സി. മൊയ്തീനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കായിക മേഖലയില്‍ ഭാരതവും സമീപഭാവിയില്‍ വന്‍ശക്തിയാകും. പാരാലിമ്പിക്സില്‍ തലനാരിഴയ്ക്കാണ് നമ്മുടെ പല താരങ്ങള്‍ക്കും മെഡല്‍ നഷ്ടമായത്. നമ്മുടെ ജനസംഖ്യയുടെ 65 ശതമാനവും യുവജനങ്ങളാണ്. അതിനാല്‍ കായികമേഖലയില്‍ നമുക്ക് വലിയ കുതിപ്പ് നടത്താനാകും. കായികനേട്ടം കൈവരിക്കുന്നതിന് കേരളം ഒരുക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ മികച്ചതാണ്. ഒരു സായ് കേന്ദ്രം കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.
രഞ്ജിത് മഹേശ്വരി അടക്കമുള്ള താരങ്ങള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. 2,86,36,768 രൂപയാണ് അവാര്‍ഡായി 1950 പേര്‍ക്ക് നല്‍കുന്നത്. കായിക സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രം മുന്‍കൈയ്യെടുത്താല്‍ വേണ്ട സ്ഥലം കണ്ടെത്തി നല്കാന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്ന് ആധ്യക്ഷം വഹിച്ച മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, ബിജെപി വക്താവ് അഡ്വ. ജെ.ആര്. പദ്മകുമാര്‍, സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലിതിയ എം. സണ്ണി, പി.യു. ചിത്ര, മയൂഖ ജോണി, ടിന്റുലൂക്ക, ബെറ്റി, നിതിയാ കുര്യാക്കോസ്, ബിജിമോള്‍ വര്‍ഗീസ്, ജിസ്ന മോള് എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: