കോഴിക്കോട്: ശനിദശയും സര്‍പ്പദോഷവും ഒന്നിച്ചുവന്ന അവസ്ഥയിലാണ് സിപിഎമ്മെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി കോഴിക്കോട് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിനു പിന്നാലെ ഒന്നായി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. പ്രതിസന്ധികള്‍ നേരിടുന്നതില്‍ പരാജയമെന്ന് ഇതിനകം തെളിയിച്ചു. ഭരണത്തില്‍ സിപിഎമ്മിന് നിരക്ഷരതയാണ്. ഗുണ്ടായിസം, ക്വട്ടേഷന്‍, അഴിമതി, സമരം എന്നവയിലാണ് സാക്ഷരത. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ഇനി ഭരണം സാധ്യമല്ലെന്ന് സിപിഎമ്മിനു വ്യക്തമായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കേരളത്തിലും അത് തെളിയിച്ചു.
മൂന്നാറില്‍ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് കൂടെയാണ്. മന്ത്രി എം.എം. മണിയും സഹോദരനും കൈയേറിയ ഭൂമിയെകുറിച്ച് അന്വേഷിക്കണം. നിയമവ്യവസ്ഥയെ അട്ടിമറിച്ച സിപിഎം, നീതിന്യായ വ്യവസ്ഥയെയും അംഗീകരിക്കുന്നില്ല. ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീം കോടതിവിധി കണ്ടില്ലെന്ന് നടിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്, അഡ്വ.ബി. ഗോപാലകൃഷ്ണന്, കൂ.വെ. സുരേഷ്, അഡ്വ.കെ.പി. പ്രകാശ് ബാബു, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: