തൃശൂര്‍: പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങിലൊതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരം വെടിക്കെട്ടിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. തീരുമാനം ഇന്നുണ്ടാകുമെന്നാണറിയുന്നത്. വെടിക്കെട്ട് വേണ്ടെന്ന നിര്‍ദ്ദേശമാണ് ലഭിക്കുന്നതെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും ഉണ്ടായിരിക്കില്ലെന്ന് പാറമേക്കാവ് വിഭാഗം ഭാരവാഹികള്‍ പറയുന്നു.
വെടിക്കെട്ടിന് അനുമതിയില്ലെങ്കില്‍ ശിവകാശി പടക്കം ഉപയോഗിച്ച് പൂരം നടത്തേണ്ടി വരും. അതിനു തയാറല്ലെന്നാണ് അവര്‍ പറയുന്നത്. വെടിക്കെട്ട് തടയുന്നതിന് പിന്നില്‍ ശിവകാശി ലോബിയാണെന്നും ഇവര്‍ ആരോപിച്ചു.
വെടിക്കെട്ടിന് അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം പൂരത്തിന്റെ കൊടിയേറ്റം പാറമേക്കാവ് വിഭാഗം ചടങ്ങില്‍ ഒതുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷം ഒറ്റ ആനപ്പുറത്തായിരുന്നു ഭഗവതി എഴുന്നള്ളിയത്. ചെമ്പടമേളവും പേരിലൊതുക്കി.
പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്മാര് പങ്കെടുക്കുന്ന ചെണ്ടമേളവുമാണ് പതിവ്. 101 ഗുണ്ടും അമ്പത് കുഴിമന്നലും 17 ഡൈനയും ഉപയോഗിച്ചിരുന്നു.
എന്നാല്‍, 11 കതിന മാത്രമാണ് പൊട്ടിച്ചത്. മേളകുലപതി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ കൊടിയേറ്റിനു ശേഷം പാറമേക്കാവിനു മുന്നില്‍ നടക്കേണ്ട ഗംഭീരമായ പാണ്ടിമേളവും ഉണ്ടായില്ല. വെടിക്കെട്ട് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുട്ടന്മാരാര് ചെണ്ടക്കോലിലെ താളം ക്ഷേത്രത്തിനകത്തു മാത്രമായി ചുരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: