ഇടുക്കി: മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കൂറ്റന്‍ റിസോര്‍ട്ടുകള്‍ക്ക് പെര്‍മിറ്റ് നല്കിയ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ദേവികുളം സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുളള റവന്യൂ സംഘം മൂന്ന് പഞ്ചായത്തുകളിലെ പെര്‍മിറ്റ് രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധന ആരംഭിച്ചു.
മൂന്നാര്‍, പള്ളിവാസല്‍, ദേവികുളം പഞ്ചായത്തുകളില്‍ നിന്നാണ് പെര്‍മിറ്റ് രജിസ്റ്റര്‍ പിടിച്ചെടുത്തത്. രേഖകള്‍ പരിശോധിക്കാന്‍ നാല് ഉദ്യോഗസ്ഥരെ ആര്‍ഡിഒ ഓഫീസില്‍ നിയോഗിച്ചു. ട്രൈബ്യൂണലിന്റെ പരിധിയില്‍പ്പെട്ട മറ്റ് പഞ്ചായത്തുകളിലെ രേഖകളും ഉടന്‍ പരിശോധിക്കും. റിസോര്‍ട്ട് മാഫിയയും പഞ്ചായത്ത് ജീവനക്കാരും ഇടപാടില്‍ കോടികള്‍ വെട്ടിച്ചു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. പല മുന്തിയ റിസോര്‍ട്ടുകള്‍ക്കും ലോഡ്ജിന്റെ നികുതിയാണ് വാങ്ങിയത്. ലോഡ്ജുകള്‍ക്ക് ഹോം സ്റ്റേകളുടെ നികുതിയും ചുമത്തി. ഈ കള്ളക്കളി മൂലം കോടികളുടെ നികുതി വെട്ടിപ്പും നടന്നു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പള്ളിവാസല്‍, ആറ്റുകാട്, പോതമേട് എന്നിവിടങ്ങളില്‍ പതിനഞ്ച് നിലകളുള്ള റിസോര്‍ട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. പള്ളിവാസലിലെ പ്ലംജൂഡി എന്ന റിസോര്‍ട്ട് പാറ ഇടിച്ചിലിനെത്തുടര്ന്ന് പൂട്ടി. ആറ്റുകാട് പാറയില്‍ നിര്‍മ്മിച്ച പതിനാല് നിലകളിലുള്ള റിസോര്‍ട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കൈയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സമാന്തരമായി അനധികൃത കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കി നല്കിയ ഉദ്യോഗസ്ഥരുടെ പട്ടികയും സബ് കളക്ടറും സംഘവും തയാറാക്കും. വിവരങ്ങള്‍ ഈ മാസം ഏഴിന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ റവന്യൂ വകുപ്പ് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: