തിരുവനന്തപുരം: ടി. പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ വൈകിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി.
പ്രതീക്ഷിച്ചതിലും രണ്ടുദിവസം മുമ്പേ സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചതാണ് സര്‍ക്കാരിനെ കുടുക്കിയത്. ഇതോടെ സെന്‍കുമാറിനെതിരെ വ്യാജറിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം കൂടി നേരിടുന്ന ചീഫ്സെക്രട്ടറി നളിനി നെറ്റോയും പ്രതിക്കൂട്ടിലായി.
സുപ്രീംകോടതി വിധിക്കെതിരെ ഇനി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവാണ് സെന്‍കുമാറിന്റെ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഇടപെടലുകളും ഇതിന് ഊര്‍ജം പകരുന്നു. നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ ഹര്‍ജിയുമായി മെയ് ഒന്നിനുശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ.
ഇത് തെറ്റിച്ച് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. മാത്രമല്ല നഷ്ടപ്പെട്ട പതിനൊന്നു മാസത്തെ സര്‍വീസിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വം തനിക്കെതിരെ വ്യാജറിപ്പോര്‍ട്ട് ചീഫ്സെക്രട്ടറി തയ്യാറാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി മിക്കവാറും ഇന്നു തന്നെ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചേക്കും.
ചീഫ് സെക്രട്ടറി ക്കെ തിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ സെന്‍കുമാറിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനമുണ്ടാകും. അതേസമയം ലോക്നാഥ് ബെഹ്റയെയും ശങ്കര്‍ റെഡ്ഡിയെയും അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെയും എവിടെ ഇരുത്തുമെന്ന ചോദ്യവും സര്‍ക്കാരിനെ കുഴപ്പിക്കുന്നു. ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിന്റെ കാര്യത്തില്‍ പുതിയ തീരുമാനം ഉണ്ടാകണം. അതുപോലെ ശങ്കര്‍ റെഡ്ഡിയുടെ കാര്യത്തിലും തീരുമാനമെടുക്കണം. കാര്യങ്ങള്‍ ലളിതമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ സര്‍ക്കാരിനെ വട്ടം ചുറ്റിക്കുന്നു.
നഷ്ടപ്പെട്ട പതിനൊന്നു മാസങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി സെന്‍കുമാറിന് അനുകൂലമാകുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. ഇത് തടയാന്‍ എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തമായ ഉപദേശം നല്കാന് നിയമവിദഗ്ധര്‍ക്ക് ആകുന്നുമില്ല.
ഇന്ന് വിധി വന്നാല്‍ നാളെ നടപ്പാക്കാനാവില്ല: മുഖ്യമന്ത്രി
മലപ്പുറം: ഇന്ന് കോടതി വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീം കോടതി വിധി അന്തിമമാണ്. അതില്‍ സര്‍ക്കാരിന് പ്രശ്നങ്ങളൊന്നുമില്ല. വിധി പരിശോധിച്ച ശേഷം നടപ്പാക്കും. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: