ആലപ്പുഴ: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന ക്രയവില സ്ഥിരതാപദ്ധതി പ്രതിസന്ധിയിലായി. കയര്‍ കയറ്റുമതിക്കാരെ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം.
ക്രയവില നല്കി സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ കയര്‍ കോര്പറേഷന് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഡിപ്പോക്കാരെ ഉപയോഗിച്ച് ചെറുകിട ഉല്‍പ്പാദകരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വിലകുറച്ച് ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്ന തന്ത്രമാണ് കയറ്റുമതിക്കാര്‍ പയറ്റുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി.
വി. എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ക്രയവില സ്ഥിരതാപദ്ധതി നടപ്പാക്കിയത്. വന്‍കിട കുത്തകകളെ പദ്ധതിയുമായി ഒരു പരിധി വരെ സഹകരിപ്പിക്കാനും അന്നു കഴിഞ്ഞിരുന്നു.
കയര്‍മേഖലയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും വന്‍കിട കുത്തകകള്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥിതിയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ക്രയവില സ്ഥിരതാപദ്ധതി പ്രകാരം കയര്‍ കോര്‍പറേഷനില്‍നിന്നും വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് വിലയുടെ പത്തു ശതമാനം ഇളവു പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാരിന് കയര്‍ കയറ്റുമതിക്കാരെ പദ്ധതിയുമായി സഹകരിപ്പിക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്.
ചില കയറ്റുമതിക്കാര്‍ ഡിപ്പോ ഏജന്‍സികള്‍ വഴി വിലകുറച്ച് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ക്രയവില സ്ഥിരതാപദ്ധതിയെ തകര്‍ക്കുകയാണ്. ചിലരാവട്ടെ ഉല്‍പ്പന്നങ്ങള്‍ ഡിപ്പോക്കാര്‍ വഴി വാങ്ങി ചങ്ങനാശേരി, കോട്ടയം പ്രദേശത്തെ റബറൈസ്ഡ് ഫാക്ടറികളില്‍ റബര്‍ മാറ്റുണ്ടാക്കി കയറ്റുമതി ചെയ്യുകയാണ്.
എല്ലാ കയര്‍ തൊഴിലാളികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുന്നതിനായി കയര്‍ കോര്പറേഷന് കഴിഞ്ഞവര്‍ഷം 126 കോടി രൂപയുടെ ഉത്പ്പാദന ഓര്‍ഡര്‍ നല്കി. ഇങ്ങനെ സംഭരിച്ച ഉത്പ്പന്നങ്ങളും കയര്‍ കോര്‍പ്പറേഷനില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.
കഴിഞ്ഞ സെപ്തംബറില്‍ കയറ്റുമതിക്കാരുടെ ആവശ്യപ്രകാരം കയര്‍ ക്രയവില പതിനഞ്ചു ശതമാനം കുറച്ചു നല്‍കിയിരുന്നു. ഈ അവസരം മുതലെടുത്ത് തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ കുറയ്ക്കാനാണ് കയറ്റുമതിക്കാര്‍ ശ്രമിച്ചത്. കയറിന്റെയും ചകിരിയുടെയും വില ഉയര്‍ന്ന സാഹചര്യത്തില്‍ ഗ്രീവന്‍സ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് കയര്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിക്കണമെന്നാണ് ചെറുകിട ഫാക്ടറി ഉടമകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: