ആലപ്പുഴ: കള്ളിലെ മായം പരിശോധിക്കാന്‍ ജില്ലാതലങ്ങളില്‍ കെമിക്കല്‍ ലാബ് സംവിധാനമൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. ഷാപ്പുകളില്‍ നിന്ന് എക്സൈസ് പിടികൂടുന്ന വ്യാജക്കള്ളിന്റെ സാമ്പിള്‍ പരിശോധന ഫലം വൈകുന്നതിനാല്‍ നിയമ നടപടികളെടുക്കാന്‍ കഴിയുന്നില്ല.
മദ്യശാലകള്‍ക്കും ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പൂട്ടുവീണതോടെ ഷാപ്പുകള്‍ വഴി വ്യാജക്കള്ള് വില്‍പ്പന വ്യാപകമാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പരിശോധനാ ഫലം ആവശ്യമാണ്. ഇത് ലഭ്യമാകാന്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു.
തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കെമിക്കല്‍ ലാബുകളുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ സാമ്പിളുകള്‍ പരിശോധിക്കുന്നത് തിരുവനന്തപുരത്താണ്. ആയിരക്കണക്കിന് മദ്യസാമ്പിളുകളാണ് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനക്കായി കാത്തുകിടക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ നിന്ന് മൂന്നുവര്‍ഷത്തിനിടെ പതിനായിരത്തോളം സാമ്പിളുകള്‍ അയച്ചതില്‍ ആയിരത്തോളം പരിശോധനാ ഫലമാണ് ഇതുവരെ ലഭിച്ചിത്. പരിശോധനാ ഫലം വൈകുന്നതിനാല്‍ മദ്യത്തില്‍ മായംചേര്ത്തിട്ടുണ്ടോയെന്നു പോലും അറിയാന്‍ കഴിയുന്നില്ല. 2015-16 ല്‍ ഷാപ്പുകളില്‍ നിന്ന് 4318 സാമ്പിളുകളും ബാറുകളില്‍ നിന്ന് 25 സാമ്പിളുകളും ലാബിലേക്ക് അയച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ 616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
കാലതാമസം ഒഴിവാക്കുന്നതിന് പരിശോധനയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. മൊബൈല്‍ മദ്യപരിശോധനാ ലാബിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. തെക്കന്‍ ജില്ലകളിലെ ഷാപ്പുകളില്‍ പരിശോധ നടത്തുന്നതിനുവേണ്ടിയാണ് എക്സൈസ് വകുപ്പ് മൊബൈല്‍ ലാബ് സംവിധാനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: