തിരുവനന്തപുരം: പ്രമുഖ സര്‍ക്കാര്‍ സ്ഥാപനത്തിലെ എച്ച്ഐവി ബാധിതയായ ജീവനക്കാരിയുടെ രോഗവിവരം അടങ്ങിയ രഹസ്യ ഫയലിന്റെ പകര്‍പ്പ് പരസ്യമാക്കിയ സംഭവത്തില്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
വിശദമായ അനേ്വഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും സ്ഥാപനത്തിന്റെ പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് കമ്മീഷന് ആക്റ്റിംഗ് ചെയര്മാന് പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ മൂന്നുമാസത്തിനകം സമര്‍പ്പിക്കണം.
സ്ഥാപനത്തിലെ ജീവനക്കാരി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. എച്ച്ഐവി ബാധിതരുടെ വ്യക്തിപരമായ വിവരങ്ങള്‍ അതീവരഹസ്യമാക്കി സൂക്ഷിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് കുറ്റകരമാണെന്നു പരാതിയില്‍ പറയുന്നു.
എച്ച്ഐവി അണുബാധയെത്തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ഭാര്യയാണ് പരാതിക്കാരി. 2008 മുതല്‍ ഇവര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് രഹസ്യഫയലിലെ വിവരങ്ങള്‍ ചോര്‍ന്നത്.
സ്ഥാപന മേധാവിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കമ്മീഷന് വിശദീകരണം തേടിയിരുന്നു. സ്ഥാപനത്തിലെ മുന്‍ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റും ഡപ്യൂട്ടി ഡയറക്ടറുമാണെന്ന് കാരണക്കാര്‍ എന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫയലുകള്‍ സൂക്ഷിച്ചത് താനല്ലെന്നും അതത് സെക്ഷനുകളിലെ ക്ലാര്ക്കുമാരാണെന്നും അക്കാലത്ത് സ്ഥാപനത്തില്‍ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റായിരുന്ന ഉദേ്യാഗസ്ഥന് കമ്മീഷനെ അറിയിച്ചു.
അനേ്വഷണം ആഭ്യന്തര വകുപ്പിന് കൈമാറണമെന്ന ശുപാര്‍ശ ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ഡപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടെ കുറ്റകൃത്യത്തിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: