മലപ്പുറം: കേരളത്തില്‍ മാവോയിസ്റ്റ് ഭീകരര്‍ പ്രത്യാക്രമണത്തിന് തയാറെടുക്കുന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു സുരക്ഷ ശക്തമാക്കി. നിലമ്പൂര്‍ കരുളായി വനത്തില്‍ കഴിഞ്ഞ നവംബര്‍ 24ന് മാവോയിസ്റ്റ് നേതാക്കള്‍ കുപ്പു ദേവരാജും അജിതയും പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടതിനു പകരംവീട്ടാന്‍ മാവോയിസ്റ്റുകള്‍ തയാറെടുക്കുന്നുവെന്നാണ് കേന്ദ്ര ഏജന്‍സി സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചത്.
വനാതിര്‍ത്തിയിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് സ്റ്റേഷനുകളുടെ സുരക്ഷയാണ് ശക്തമാക്കിയത്. 24 മണിക്കൂറൂം സായുധസേന സ്റ്റേഷനുകള്‍ക്ക് കാവലുണ്ട്. തണ്ടര്‍ബോള്‍ട്ടും ആന്റി നക്സല്‍ സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
എന്നാല്‍, മാവോയിസ്റ്റുകളെ നേരിടുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. നിരീക്ഷണം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. കരുളായി വനത്തിലുണ്ടായ വെടിവെപ്പ് വിവാദമായതിനെ തുടര്‍ന്ന് ഏറ്റുമുട്ടലിനുള്ള സാധ്യത ഒഴിവാക്കാനാണ് പോലീസിന് ലഭിച്ച നിര്‍ദേശം. നിലമ്പൂര്‍, അഗളി, വയനാട് വനമേഖലകളിലായി തൊണ്ണൂറോളം മാവോയിസ്റ്റുകള്‍ തമ്പടിച്ച് സായുധ പരിശീലനം നടത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ വിവരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: