ഡിയോറിയ(ഉത്തര്‍പ്രദേശ്): അമ്പത് പാക് ജവാന്മാരുടെ തല വെട്ടിമാറ്റി പ്രതികാരം ചെയ്യണമെന്ന് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരിലൊരാളായ പ്രേം സാഗറിന്റെ മകള്‍ സരോജ്.
ബിഎസ്എഫ് 200-ാം ബറ്റാലിയന് ഹെഡ് കോണ്‍സ്റ്റബിളായിരുന്ന പ്രേം സാഗറിന്റെ മരണ വാര്‍ത്ത അറിഞ്ഞയുടനെയായിരുന്നു സരോജിന്റെ പ്രതികരണം. തന്റെ പിതാവിന്റെ ത്യാഗത്തിന് പകരമായി 50 പാക് ജവാന്മാരുടെ തലയെടുക്കണം. ഇതിനായി ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് നടപടിയുണ്ടാകണമെന്ന് സരോജ് കൂട്ടിച്ചേര്‍ത്തു.
പ്രേം അവസാനമായി തന്റെ മകളോട് സംസാരിക്കുന്നത് തിങ്കളാഴ്ച രാവിലെയാണ്. അതിര്‍ത്തിയില്‍ പോസ്റ്റിലായിരിക്കും ജോലിയെന്നും അതിനാല്‍ വൈകിട്ട് വിളിക്കാന്‍ കഴിയില്ലെന്നും പ്രേം മകളോട് അറിയിച്ചു. കൂടാതെ ഭാര്യയുടെ സുഖ വിവരങ്ങള്‍ പ്രേം ഫോണിലൂടെ തിരക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
1994ല്‍ സൈന്യത്തില്‍ ചേര്‍ന്ന പ്രേമിന്റെ നാല് മക്കളില്‍ മൂന്ന് പേര് ഇപ്പോഴും വിദ്യാര്‍ത്ഥികളാണ്.
കൊല്ലപ്പെട്ട മറ്റൊരു ജവാന് പരംജീത് സിങ് പഞ്ചാബ് സ്വദേശിയാണ്. 22 സിഖ് റെജിമെന്റിലെ ജവാനാണ് പരംജീത്. പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രേമിന്റെയും പരംജീതിന്റെയും മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കുകയും ചെയ്തിരുന്നു. കൂടാതെ മൃതദേഹങ്ങളില്‍ നിന്ന് തല വെട്ടി മാറ്റുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തികടന്ന് ഇന്ത്യന്‍ ജവാന്മാര്ക്ക് നേരെ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: