കണ്ണൂര്‍: ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് പരിശീലനവും കണ്‍സള്‍ട്ടന്‍സി സേവനവും ലഭ്യമാക്കുന്നതിന് ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (ബിആര്‍ഡിസി) സ്ഥിരം സംവിധാനമൊരുക്കുന്നു. കേരളരത്തില്‍ ആദ്യമായാണ് ടൂറിസം മേഖലയില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നവരെ സഹായിക്കാന്‍ ഇത്തരം പദ്ധതി. സംരംഭം രൂപകല്പന ചെയ്യുന്നത് തൊട്ട് വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കും.
ഡിസംബര്‍ മാസത്തില്‍ നീലേശ്വരത്ത് ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ പ്രാഥമിക ശില്പശാല നടത്തിയിരുന്നു. കാസര്‍കോട് പ്രസ്സ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ഈ ശില്പശാലയുടെ മികച്ച വിജയവും, ഇതേ തുടര്‍ന്ന് സംരംഭകരില്‍ നിന്നുള്ള പ്രതികരണങ്ങളും കണക്കിലെടുത്താണ് സ്ഥിരം സംവിധാനം ഒരുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്.
പ്രസ്തുത ശില്പശാലയില് രജിസ്റ്റര്‍ ചെയ്തവരില്‍ 25 സംരംഭകര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സജ്ജരായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി 9, 10 തീയതികളില്‍ നീലേശ്വരത്ത് രണ്ടാം ഘട്ട ശില്പശാല നടക്കുകയാണ്. അടുത്ത പ്രാഥമിക ശില്പശാല ജൂണ്‍ മാസം കണ്ണൂര്‍ ജില്ലയില്‍ നടത്തും.
ബിആര്‍ഡിസിയുടെ സേവനങ്ങള്‍ ലഭിക്കാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് ംംം.യലസമഹീtuൃശാെ.രീാ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലോ, വടകര താലൂക്കിലോ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. പുതുതായി സംരംഭം തുടങ്ങുന്നവര്‍, നിലവിലുള്ള സ്ഥാപനം ടൂറിസം സംരംഭമായി മാറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍, നിലവിലുള്ളതും എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂറിസം സംരംഭങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന സംരംഭകരെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഓറിയന്റേഷന്‍ ശില്പശാലയില് പങ്കെടുപ്പിക്കുകയോ, നേരിട്ട് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുകയോ ചെയ്യും.
ഓരോ പ്രാഥമിക ശില്പശാലയിലും 200 പേരെയാണ് പങ്കെടുപ്പിക്കുക. പ്രാഥമിക ശില്പശാലയില് പങ്കെടുക്കുന്നവരില്‍ നിന്നും സംരംഭം തുടങ്ങാനുള്ള പ്രക്രിയയില്‍ പുരോഗതി കൈവരിക്കുകയും സന്നദ്ധത അറിയിക്കുകയും ചെയ്യുന്നവര്‍ക്ക് തുടര്ഘട്ടങ്ങളിലുള്ള ശില്പശാലകളില് പങ്കെടുക്കാനും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമുണ്ടാകും. വിപണനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംരംഭകത്വ വികസന പ്രക്രിയയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഹോംസ്റ്റേകള്‍, ബഡ്ജറ്റ് റിസോര്‍ട്ടുകള്‍, ഫാം ടൂറിസം, ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ഹൗസ്ബോട്ടുകള്‍, ടൂര്‍ ഓപ്പറേഷന്‍സ്, കരകൗശല സ്മരണികകള്‍ (സുവനീര്‍ വ്യവസായം) എന്നിവയ്ക്ക് പുറമെ വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് തെയ്യം, യക്ഷഗാനം, കഥകളി, കളരി, യോഗ, ശാസ്ത്രീയ നൃത്തം, നാടന്‍ ചികിത്സ മുതലായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ഉയര്‍ന്ന തോതിലുള്ള തൊഴിലവസര സൃഷ്ടിയോടൊപ്പം ഉത്തര മലബാറിലേക്ക് കൂടുതല്‍ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. സംസ്ഥാനത്ത് എത്തിച്ചേരുന്ന വിദേശ ടൂറിസ്റ്റുകളില്‍ കാസര്‍കോട് ജില്ലയില്‍ 0.8 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 0.9 ശതമാനവും മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രാവര്‍ത്തികമാകുന്നതോടെ ഉത്തര മലബാറില്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകളാണ് സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ് 2000 ഏക്കറില്‍ നിര്‍മ്മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: