കണ്ണൂര്‍: പുതുതായി ചുമതലയേറ്റ വൈസ്ചാന്സിലര് ഡോ.ബാബു സെബാസ്റ്റിയന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. കേരള സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രഭാഷണ പരമ്പരകളും പ്രമുഖ വ്യക്തികളുടെ പേരിലുള്ള ചെയറുകളുടെ രൂപീകരണവും ലക്ഷ്യമാക്കി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി കണ്ണൂര്‍ സര്‍വ്വകലാശാലയിലും നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് ക്യാമ്പസുകളില്‍ ഓരോ ലക്ഷം രൂപ വകയിരുത്തി. ഔഷധസസ്യങ്ങളും മാവിന് തൈകളും നടാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളുടെ അക്കാദമികവും ഭൗതീകവും ആയ വികസനത്തിന് വേണ്ടി 250 കോടി രൂപയുടെ കരട് പ്രൊജക്ട് തയ്യാറാക്കാന്‍ എം. പ്രകാശന് മാസ്റ്റര്‍, ഡോ.വി.പി.പി. മുസ്തഫ, അഡ്വ.പി.സന്തോഷ് കുമാര്‍, എ.നിശാന്ത്, ഡോ.വി.എ.വിത്സണ് എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു. ഇത് കിഫ്ബിക്ക് സമര്‍പ്പിക്കും. കേരള സര്‍ക്കാറിന്റെ ഇ ഗവേണന്‍സ് പ്രൊജക്ടില്‍ നിന്ന് നേരത്തെ സര്‍വ്വകലാശാലക്ക് ലഭിച്ച തുക പൂര്‍ണമായും വിനിയോഗിക്കാന്‍ വേണ്ടി അടുത്ത സിന്‍ഡിക്കേറ്റില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് സര്‍വ്വകലാശാല ഡവലപ്മെന്റ് ഓഫീസര്‍ ചെയര്‍മാനും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കണ്‍വീനറും ആയി സമിതി രൂപീകരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സെന്‍ട്രല്‍ ലൈബ്രറിയുടെ വികസനവും, ഗവേഷകര്‍ക്ക് അടിസ്ഥാന സൗകര്യവും ഉറപ്പിക്കാനായി ആവിഷ്കരിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്കി. നിലവിലുള്ള ബിരുദ-ബിരുദാനന്തര സിലബസുകള്‍ യുജിസി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നതിന്റെ മുന്നോടിയായി കരിക്കുലം തയ്യാറാക്കുന്നതിന് വേണ്ടി ശില്പശാലകള് നടത്താന്‍ വൈസ്ചാന്സിലര് ചെയര്‍മാനും, പ്രൊ-വൈസ് ചാന്‍സിലര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ.പി.ഓമന, എ.നിശാന്ത്, ടി.പി.അഷ്റഫ്, റജിസ്ട്രാര്‍ എന്നിവരും അംഗങ്ങളായ സമിതിയെ തീരുമാനിച്ചു. കേരളത്തിനകത്തും പുറത്തും ഉള്ള നാല് വിദ്യാഭ്യാസ വിചക്ഷണരെക്കൂടി പ്രസ്തുത സമിതിയില്‍ ഉള്‍പ്പെടുത്തും. 2018-19 അക്കാദമിക് വര്‍ഷം തൊട്ടായിരിക്കും പുതുക്കിയ സിലബസ്.
കണ്ണൂര്‍ സര്‍വ്വകലാശാല ഹെല്‍ത്ത് സയന്‍സ് പിജി കോഴ്സുകളിലേക്ക് പ്രവേശനം തുടര്‍ന്ന് നടത്തുവാനും തീരുമാനിച്ചു. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഇത്തരം കോഴ്സുകള്‍ നടത്താനാവൂ. കഴിഞ്ഞ 4 സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യംല്പപരിഗണിച്ച് തീരുമാനമെടുത്തത് ഈ വര്‍ഷം പ്രവേശനം വേണ്ടെന്ന് വെക്കാനായിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി വൈസ്ചാന്സിലറും സിന്‍ഡിക്കേറ്റംഗങ്ങളായ എം.പ്രകാശന് മാസ്റ്റര്‍, ഡോ.കെ.അജയകുമാര്‍ എന്നിവരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രവേശനം നടത്താമെന്ന് തീരുമാനിച്ചത്.
സര്‍വ്വകലാശാല കോളേജ് അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് യു.ജി.സി. റഗുലേഷന്‍സിന്റെ നാലാം ഭേദഗതി കണ്ണൂര്‍ സര്‍വ്വകലാശാലയിലും മെയ് 1 മുതല്‍ നടപ്പാക്കും. യോഗത്തില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.ടി.പി.അശോകന്, റജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: