തലശ്ശേരി: കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടക്കുന്നതാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ സംഘര്‍ഷഭൂമിയാക്കാന്‍ വീണ്ടും സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി പെരുന്താറ്റില്‍ സിപിഎം സംഘം തകര്‍ത്ത സേവാകേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്താറ്റില്‍ കേശവസ്മൃതി സേവാലയം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആക്രമിക്കപ്പെടുകയായിരുന്നു. കണ്ണൂര്‍ വിഭാഗ് കാര്യവാഹിനെ വധിക്കാനും ശ്രമമുണ്ടായി. സിപിഎം ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതെല്ലാം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് സമാധാനം പറയുകയും മറുഭാഗത്ത് അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സിപിഎം നേതൃത്വം അക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവണം. പോലീസിന്റെ ഭാഗത്തുനിന്നും സിപിഎം ഇതര സംഘടനകള്‍ക്ക് നീതി ലഭിക്കുന്നില്ല. നിക്ഷ്പക്ഷമായ രീതിയില്‍ പോലീസ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കണ്ണൂരില്‍ ഒരിക്കലും ശാന്തി നിലനില്ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: