ഇരിട്ടി: ആറളം ഫാമില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തുകയും നാലോളം പേരെ കൊല്ലുകയും ചെയ്ത ആനയെ മയക്കുവെടിവെച്ചു പിടികൂടി കൂട്ടിലടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ കാട്ടാനയെ പിടികൂടി കാട്ടിലയക്കുന്ന നടപടി ഇനിയും വൈകും എന്നാണു അറിയുന്നത്. വനം വകുപ്പിന്റെ കീഴിലുള്ള മയക്ക് വെടി വിദഗ്ദന് വെറ്റനറി സര്‍ജന്‍ഡോ: അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ഫാമിലെത്തി കൂട് നിര്‍മാണം വിലയിരുത്തി. കാട്ടാനയെ മയക്ക് വെടി വെച്ച് പിടികൂടിയാല്‍ കൂട്ടിലാക്കാനും പിന്നീട് ഉള്‍വനത്തിലെത്തിക്കാനുമായുള്ള കുങ്കിയാനകളെ തമിഴ് നാട്ടില്‍ നിന്ന് ആറളത്ത് എത്തിക്കണം. ഇതിന് ശേഷമായിരിക്കും ചുള്ളിക്കൊമ്പനെ തളക്കുന്നത്.
കൂടിന്റെ പ്രവര്‍ത്തി ഡോക്ടറുടെ നിരീക്ഷണത്തിലാണ് നടന്നത്. കൂടിന്റെ നീളവും വീതിയും ഡോക്ടര്‍ അടയാളപ്പെടുത്തിയതിനെ തുടര്‍ന്ന് കൂടിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് 4 ദിവസംകൊണ്ടാണ് കൂട് നിര്‍മിച്ചത്. ആറടി താഴ്ചയുള്ള കുഴിയെടുത്ത് മരം കുഴിച്ചിട്ടാണ് കൂടിന്റെ പ്രവര്‍ത്തി നടത്തിയത്. 10 ദിവസത്തിനുള്ളില്‍ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനം വകപ്പ് ജനങ്ങള്‍ക്ക് ഉറപ്പ് നല്കി ഒരു മാസം തികയാറായിട്ടും ആനയെ തുരത്താത്തതില്‍ പ്രതിക്ഷേധം നിലനില്‍ക്കുകയാണ്. ചുള്ളി കൊമ്പനെ നിരീക്ഷണവലയത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. വനം വകുപ്പ് പറയുമ്പോള്‍ ചുള്ളികൊമ്പനെക്കാള് ജീവനെടുത്ത മോഴയുള്പെടെയുള്ള കാട്ടാനകള്‍ ജനവാസ മേഖലയില്‍ വിഹരിക്കുകയാണെന്ന് ആദിവാസികളും, ജനപ്രതിനികള്‍ ഉള്‍പെടെയുള്ളവരും പറയുന്നു. ചുള്ളികൊമ്പനെ മാത്രം തളച്ച് പ്രഹസനമാക്കാനാണ് വനം വകുപ്പ് നീക്കം. വനം വകുപ്പിന്റെ ഇത്തരം നടപടിയില്‍ വ്യാപക പ്രതിഷേധം ഉണ്ടായിട്ടുണ്ട്്. ചുള്ളികൊമ്പനെ തളച്ചാലും മേഖലയിലെ ആന ഭീതി മാറുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം 15 ല്‍ അധികം കാട്ടാനകള്‍ മേഖലയില്‍ ഭീതി പരത്തുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. കാട്ടാനകള്‍ ജനങ്ങളുടെ ജീവനെടുക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ ഏതാനും ദിവസത്തേക്ക് മാത്രമാണ് അധികാരികള്‍ ഉണരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: