ജനാധിപത്യ സംവിധാനം പുഷ്കലമാവണമെങ്കില്‍ ഭരണകൂടം മര്യാദയോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യസ്തംഭം താങ്ങിനിര്‍ത്തുന്ന നാലു ഘടകങ്ങളും യഥാതഥമായ രീതിയില്‍ മുന്നോട്ടുപോയെങ്കിലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. എന്നാല്‍ നമ്മുടെ സംസ്ഥാനത്തെ ഭരണകൂടത്തിന് ഇത്തരം കാര്യങ്ങളിലൊന്നും തരിമ്പും താല്‍പ്പര്യമില്ല. എന്നുമാത്രമല്ല സ്വേച്ഛപ്രകാരമാണ് നടപടി മുഴുവനും. അതിനായി ഏതുകാര്യവും പാര്‍ട്ടിക്കണ്ണിലൂടെ നോക്കിക്കാണുകയും അതനുസരിച്ച് സ്ഥിതിഗതികള്‍ പരുവപ്പെടുത്തുകയുമാണ്. ഇക്കാര്യത്തില്‍ ഓരോ ദിവസവും ഓരോ വ്യത്യസ്ത രീതികളാണ് ഭരണകൂടം അവലംബിക്കുന്നത്.
ജൂഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, പ്രസ് ഘടകങ്ങളുടെ തന്മയത്വമാര്‍ന്ന പ്രവര്‍ത്തനമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നുപറയുന്നത് വെറുതെയല്ല. ഇവ നാലുംകൂടി ചേര്‍ന്ന അവസ്ഥ ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും നല്‍കുമെന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന് ഇത് ബാധകമല്ല. അടുത്തിടെ മുന്‍ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാറിന് അനുകൂലമായി പരമോന്നത കോടതിയില്‍നിന്ന് ഉത്തരവുണ്ടായപ്പോള്‍ അതെങ്ങനെ അട്ടിമറിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്. അതിന് അങ്ങേയറ്റത്തെ കുടില നടപടികളുമായി മുന്നേറുകയാണ്. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തോടെയാണ് പ്രതികരണമുണ്ടായത്.
ഒരു വിധി കോടതിയില്‍നിന്നുണ്ടായാല്‍ അത് എത്രയും വേഗം നടപ്പാക്കാനാണ് ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ തയാറാവുക. എന്നാല്‍ ഇവിടെ ഇത് നേരെ തിരിച്ചാണ്.
ഒരു വിധി വന്നാല്‍ പിറ്റേന്നുതന്നെ നടപ്പാക്കനാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നുവച്ചാല്‍ കോടതി വിധിക്കുന്നതൊന്നും അപ്പാടെ അനുസരിക്കാന്‍ സര്‍ക്കാരിന് സാധ്യമല്ലെന്ന്. സര്‍ക്കാരിന് പ്രഹരമേല്ക്കുന്ന വിധികളുണ്ടായാല്‍ അത് കഴിയുന്നത്ര തടഞ്ഞുവെക്കുക, വൈകിപ്പിക്കുക എന്നിങ്ങനെ വിധിക്കെതിരെ പ്രതികരിക്കുകയെന്നതാണ് രീതി.
ഭരണകൂടത്തിന് അനുകൂലമായേ കോടതികള്‍ വിധിപറഞ്ഞുകൂടൂ എന്നാണ് വ്യംഗ്യം. വിധി ഉടനെ നടപ്പാക്കിക്കിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ഇക്കാര്യത്തില്‍ ഉത്സാഹം കാണിക്കുകയെന്നും അവരുടെ രീതിയില്‍ സര്‍ക്കാരിന് പ്രതികരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാട് അതേപടി മുഖ്യമന്ത്രി വെളിപ്പെടുത്തിയതാണെന്ന് വ്യക്തമാണ്. കാരണം ഇതേ അഭിപ്രായപ്രകടനം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും നടത്തിയിരിക്കുന്നത്.
ഭരണകൂടത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കലാണ് കോടതിയുള്‍പ്പെടെയുള്ള അധികാര കേന്ദ്രങ്ങളുടെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ പാര്‍ട്ടി അങ്ങനെയാണ് മുഖ്യമന്ത്രിയെ പരുവപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മസില്‍ഭാഷയും ശരീരഭാഷയും അങ്ങനെതന്നെ ഉരുവംകൊണ്ടിരിക്കുന്നു മുഖ്യമന്ത്രിയില്‍. കേസന്വേഷണങ്ങളില്‍ ഒരുപേക്ഷയും വരുത്താത്തയാളും അക്കാര്യത്തില്‍ രാഷ്ട്രീയം നോക്കാത്ത വ്യക്തിയുമാണ് സെന്‍കുമാര്‍. അതുകൊണ്ടുതന്നെ ഭരണകൂടത്തിനും പാര്‍ട്ടിക്കും അദ്ദേഹം ചതുര്‍ഥിയാണ്.
അങ്ങനെയുള്ളപ്പോള്‍ ആ ഉദ്യോഗസ്ഥന് അനൂകൂലമായ ഒരു ഘടകവും ഉണ്ടാവരുതെന്ന ശാഠ്യം സര്‍ക്കാരിനുണ്ട്. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയുടെ തസ്തികയില്‍ ഇരുത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് അക്ഷരംപ്രതി പാലിച്ചാല്‍ അത് നാണക്കെടാവുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതുകൊണ്ടാണ് മുഖ്യമന്ത്രി ശക്തിയായി പ്രതികരിച്ചത്. സര്‍ക്കാരിന് അനുകൂലമായ ഒരു വിധിയായിരുന്നെങ്കില്‍ ഉത്സവപ്രഹര്‍ഷത്തോടെ പ്രതികരിക്കുമായിരുന്നു. അതേസമയം കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവറായ കെ.ജി. ദിലീപ്കുമാറിനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നു.
നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മേല്‍ഡിപ്പോ കള്ളപ്പണം വെളുപ്പിച്ചതിനെതിരെ ദിലീപ്കുമാര് പരാതി നല്‍കിയതിന്റെ ശിക്ഷയാണത്. ദേശദ്രോഹം ചൂണ്ടിക്കാട്ടിയതിനുള്ള സമ്മാനം! സത്യസന്ധതയ്ക്ക് ഈ സര്‍ക്കാരിന്റെ ശിക്ഷയാണത്. പാര്‍ട്ടിക്കെതിരായ വിധിന്യായമുണ്ടാവുമ്പോള്‍ ബന്ധപ്പെട്ട ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്തിയും അപമാനിച്ചും ആവേശം കാണിക്കുന്ന പാര്‍ട്ടി നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാം.
മുഖ്യമന്ത്രിയുടെ നിലപാട് ഇവിടത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിക്കോടതി വിധികളേ അനുസരിക്കൂ എന്നുവരുന്നത് ജനാധിപത്യത്തെ വളര്‍ത്താനല്ല തകര്‍ക്കാനേ വഴിവെക്കൂ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഒരുദ്യോഗസ്ഥനു പോലും നീതിതേടി അലയേണ്ട സ്ഥിതിവിശേഷം വരുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ പറയേണ്ട ആവശ്യമുണ്ടോ? സത്യസന്ധരല്ല വേണ്ടത് ഏറാന്‍ മൂളികളാണെന്ന് മൂവാറ്റുപഴ സംഭവവും വ്യക്തമാക്കുന്നു.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുപോലും തൃണവല്‍ഗണിക്കുന്ന സര്‍ക്കാരിന് ഇവിടെ ഭരിക്കാനുള്ള അവകാശമുണ്ടോ? തങ്ങള്‍ക്കെന്തും ചെയ്യാനുള്ള അധികാരമാണ് ജനസമ്മതിയിലൂടെ നേടിയെടുത്തിരിക്കുന്നതെന്ന ധാര്‍ഷ്ട്യം സംസ്ഥാനത്തെ അരാജകത്വത്തിലേക്കല്ലേ നയിക്കുക? ജനാധിപത്യം എന്നാല്‍ സര്‍ക്കാരിന്റെ ആധിപത്യമാണെന്ന തലതിരിഞ്ഞ സമീപനത്തില്‍ നിന്ന് ഇടതുമുന്നണി സര്‍ക്കാര്‍ മാറിയില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാവുകയെന്ന് ഓര്‍മിപ്പിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഭരണത്തിന്റെ ഒന്നാം പിറന്നാള്‍ വേളയില്‍പോലും ഇങ്ങനെയാണ് പെരുമാറ്റമെങ്കില്‍ കൂടുതല്‍ പ്രതീക്ഷിക്കാത്തതാവും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: