പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ നിയമ വിരുദ്ധ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച എം.സി.ദത്തന് ചെയര്‍മാനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമക്കുരുക്കില്‍. രാമന്തളിയിലെ മാലിന്യ വിരുദ്ധ സമരം ശക്തമായതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് മുഖ്യന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന് ചെയര്‍മാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ സജീവന് കണ്‍വീനറുമായി അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.ഏപ്രില്‍ 29ന് വിദഗ്ധ സംഘം പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്.
അനുമതി ഇല്ലാത്ത മാലിന്യ പ്ലാന്റുകളും പ്ലാന്റുകളില്ലാത്ത വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍.
1974 ലെ ജലമലിനീകരണ നിയന്ത്രണ നിയമം നിഷ്കര്‍ഷിക്കുന്ന പ്രകാരം പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കേണ്ട എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും മൂന്നു മാസത്തിനകം മാലിന്യ പ്ലാന്റുകള്‍ക്ക് അതത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടണമെന്ന് ഫെബ്രവരി 22 ന് പര്യാവരണ്‍ സുരക്ഷാസമിതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ അന്തിമമായി നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി പ്രകാരം മെയ് 22ന് ശേഷം അനുമതി ഇല്ലാത്ത സ്ഥാപനങ്ങളും വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമാണ്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സിവില്‍ ക്രിമിനല്‍ നിയമ നടപടികള്‍ എടുക്കാനും സുപ്രീം കോടതി വിധിയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരം പ്രവര്‍ത്തനാനുമതി ഇല്ലാതെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഏഴിമല നാവിക അക്കാദമി അധികൃതര്‍ക്ക് പ്രത്യേക അവകാശം ഇല്ല എന്ന് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് അശാസ്ത്രീയമായതും മാലിന്യച്ചോര്ച്ചയുള്ളതുമായ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി സമര്‍പ്പിച്ചത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും സ്ഥാപനങ്ങളും വീഴ്ച വരുത്തിയാല്‍ ഇതു സംബന്ധിച്ച പരാതികള്‍ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കൂടാതെ നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ 2015 ഒക്ടോബര്‍ 9 ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര ബോര്‍ഡിന്റെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമടക്കം മാലിന്യ സംസ്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 60 ദിവസത്തിനകം ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരമുള്ള പ്രവര്‍ത്തനാനുമതി നേടിയിരിക്കണം. ഏഴിമല നാവിക അക്കാദമിയുടെ കാര്യത്തില്‍ എല്ലാ നിയമ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണ്.
സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്ധ്യോഗസ്ഥര്ക്കെതിരെയും കോടതി അലക്ഷ്യ ഹരജി നല്‍കുന്നതിന് തയ്യാറെടുക്കുകയാണ് രാമന്തളിയിലെ ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: